സ്വകാര്യ വ്യക്തി കയ്യേറിയ ശ്മശാന ഭൂമിയില്‍ നാളെ മൃതദേഹം സംസ്കരിക്കും:കൊട്ടമ്പം പണിയ ശ്മശാന സംരക്ഷണസമിതി
അമ്പലവയല്‍:ശ്മശാനം കയ്യേറിയ വ്യക്തിയുടെ ഭൂമിയില്‍ ശവസംസ്കാരം നടത്തുമെന്ന് കൊട്ടമ്പം പണിയ ശ്മശാന സംരക്ഷണസമിതി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരണപ്പെട്ട കൊട്ടമ്പം ഗ്രാമത്തിലെ കൃഷ്ണന്റെ മകന് ശശി ( 25 ) യുടെ മൃതദേഹമാണ് നാളെ(ആഗസ്റ്റ് 31) രാവിലെ പത്ത് മണിക്ക് ശ്മശാനത്തില്‍ സംസ്കരിക്കുമെന്ന് സംരക്ഷണ സമിതിയംഗങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.അമ്പലവയല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കൊട്ടമ്പത്തിലെ പണിയ സമുദായത്തിന്റെ ശ്മശാനമാണ് സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതിയുള്ളത്16 കുടുംബങ്ങളിലായി 60 ല്‍ കൂടുതല്‍ ആളുകള്‍ താമസിക്കുന്ന വനവാസി ഗ്രാമമാണ് കൊട്ടമ്പം. ഈ വാനവാസി ഗ്രാമത്തിന് 50 സെന്റ് വരുന്ന ശ്മശാനം ഉണ്ടായിരുന്നതായും നൂറ്റാണ്ടുകളായി ഇവിടെയാണ് ശവസംസ്കാരം നടത്താറുള്ളതെന്നും ശ്മശാന സംരക്ഷണസമിതി പറഞ്ഞു.
40 വര്‍ഷം മുന്നെ ശ്മശാന ഭൂമിയോട് ചേര്‍ന്ന് 2 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തി വാങ്ങുകയായിരുന്നു. പിന്നീട് ഇയ്യാള് ഭൂമി വര്‍ഷങ്ങളായി കയ്യേറികൊണ്ടിരുന്നതായി ഇവര്‍ ആരോപിക്കുന്നു. നിലവില്‍ 50 സെന്റ് ഉണ്ടായിരുന്ന ശ്മശാനഭൂമി ഇതോടെ 5 സെന്റ് ഭൂമിയായി ചുരുങ്ങിയതായി സംരക്ഷണ സമിതി പറയുന്നു.കഴിഞ്ഞ 4 വര്‍ഷമായി പരിവാര്‍ സംഘടനകളായ ഹിന്ദുഐക്യവേദി , കേരള വനവാസി വികാസ കേന്ദ്രം എന്നീ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട് .ഇതിന്റെ ഭാഗമായി കൊട്ടമ്പം പണിയ ശ്മശാനസംരക്ഷണ സമിതി എന്ന സമിതി രൂപീകരിക്കുകയും നിയമനടപടികള്‍ നടത്തിവരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
2017 ല്‍ കൊട്ടമ്പം കോളനിയില്‍ വെള്ള എന്ന സ്ത്രീ മരണപ്പെട്ട് ശ്മശാനഭൂമിയില്‍ അടക്കം ചെയ്യാന്‍ ഗ്രാമവാസികള്‍ എത്തിയപ്പോള്‍ ചിലര്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇത് പ്രതിഷേധത്തിനിടെയാക്കിയിരുന്നു.മെയ് മാസത്തില്‍ മുയ്യന്‍ (60) എന്ന വ്യക്തി മരിച്ചപ്പോള്‍ സമാന പ്രതിഷേധം ഉണ്ടായെങ്കിലും ശ്മശാനഭൂമിലേക്ക് ശ്മശാന സംരക്ഷണ സമിതി അധികൃതരുടെ നേതൃത്വത്തില്‍ പോലീസ്, റവന്യൂ അധികൃതര്‍ , നാട്ടുകാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പണിയസമുദായ ആചാരപ്രകാരം ശവസംസ്കാര ചടങ്ങ് നടത്തുകയായിരുന്നു .സമാന രീതിയില്‍ നാളെയും സംസ്കാര ചടങ്ങുകള്‍ നടത്തുമെന്നാണ് ശ്മശാന സംരക്ഷണ സമിതി അറിയിച്ചിരിക്കുന്നത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍