സ്വര്‍ണ്ണകടത്തുകാരനെ കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടിയെന്ന പരാതി;മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
മീനങ്ങാടി:സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടി കസ്റ്റംസ്കാരെ കബളിപ്പിച്ച് യുവാവ് തന്റെ ശരീരഭാഗത്ത് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ്ണം തട്ടിയെടുത്ത സംഭവത്തില്‍ വയനാട് സ്വദേശികളായ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കരണി സ്വദേശികളായ പുള്ളാര്കുടിയില് പ്രവീണ്‍, കരിങ്കുളം ഹര്‍ഷല്‍, പാടിക്കല്‍ അഷ്കര്‍ അലി എന്നിവരെയാണ് വയനാട് സ്പെഷല്‍ ബ്രാഞ്ച് സംഘത്തിന്റെ സഹായത്തോടെ കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ നാലിന് കരിപ്പൂരില്വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണ്ണക്കടത്ത് മാഫിയക്കായി യുവാവ് കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്ണ്ണഉരുളകള് പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി. ക്യാരിയറായ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ ശേഷം കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്വര്‍ണ്ണകടത്ത് മാഫിയക്കായി യുവാവ് കൊണ്ടുവന്ന സ്വര്‍ണ്ണമാണ് വയനാട് സ്വദേശികള്‍ തട്ടിയെടുത്തതായി പരാതിയുള്ളത്. യുവാവിനെ തന്ത്രപൂര്‍വ്വം കാറില്‍കയറ്റി മര്‍ദ്ദിച്ച ശേഷം ഇവര്‍ സ്വര്‍ണ്ണം കവരുകയും പിന്നീട് ഉപേക്ഷിക്കുകയുമായിരുന്നൂവെന്ന് പറയുന്നു. തുടര്‍ന്ന് യുവാവ് കടത്തിയ സ്വര്‍ണ്ണത്തിന്റെ അവകാശികളായ മാഫിയസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദിവസങ്ങളോളം ഗൂഡല്ലൂരിലും മറ്റും കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണ ഉരുള നഷ്ടപ്പെട്ടെന്ന രീതിയില്‍ കരിപ്പൂര്‍ പോലീസില്‍ യുവാവിനെ കൊണ്ട് പരാതികൊടുപ്പിച്ചു. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവില്‍ നിന്നും സ്വര്‍ണ്ണം തട്ടിയ പ്രതികളുടെ സിസിടിവി ദൃശ്യം ലഭിക്കുകയും അത് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് വയനാട് സ്പെഷല്‍ ബ്രാഞ്ച് പോലീസിന് ലബിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ വലയിലാക്കുകയായിരുന്നു. അറസ്റ്റിലായ സംഘത്തെ കുറിച്ചും, യുവാവിനെ കുറിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍