സി.ലൂസിക്കെതിരെ അപവാദപ്രചരണവുമായി രൂപതയിലെ പ്രമുഖ വൈദികന്‍; വൈദികനെതിരെ വ്യാപക പ്രതിഷേധം
മാനന്തവാടി:സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചരണവുമായി മാനന്തവാടി രൂപത പിആര്‍ഒ സംഘാംഗം ഫാ.നോബിള്‍ പാറയ്ക്കല്‍ രംഗത്ത്. സിസ്റ്ററെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരും, സിസ്റ്ററും മഠത്തിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യമുപയോഗിച്ച് സ്ത്രീതത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ പ്രചരണമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി നോബിള്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം സി.ലൂസിയെ മഠത്തിനുള്ളില്‍ പൂട്ടിയിട്ടെന്ന വാര്‍ത്ത ആദ്യം നല്‍കിയ ഓപ്പണ്‍ ന്യൂസറടക്കമുള്ള മാധ്യമങ്ങളെയും അടച്ചാക്ഷേപിച്ചുകൊണ്ടാണ് അച്ചന്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ അപവാദ പ്രചരണത്തിനെതിരെ സി.ലൂസി ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കുമെന്നറയിച്ചു. കൂടാതെ മാധ്യപ്രവര്‍ത്തകരും പരാതി നല്‍കുന്നുണ്ട്. വീഡിയോ ദൃശ്യം പങ്ക് വെച്ച ഫാ.നോബിളിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വിശ്വാസികള്‍ വ്യാപകമായി പൊങ്കാലയുടുകയാണ്.
തനിക്കെതിരെ അപവാദ പ്രചരണം നടത്താന്‍ സഭ ശ്രമിക്കുന്നുവെന്നും, പോലീസില്‍ ഇന്ന് പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി അറിയിച്ചു. അടുക്കളവാതിലിലൂടെ പുരുഷന്മാരെ കയറ്റിയെന്ന പേരിലാണ് പ്രചരണം. എന്നാല്‍ തന്നെ കാണാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് അവരെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാരക്കാമലയിലെ മഠത്തിന്റെ മുന്‍വാതില്‍ താഴിട്ടു പൂട്ടിയ അവസ്ഥയിലാണ്. കന്യാസ്ത്രീകള്‍ പോലും അടുക്കളവാതില്‍ വഴിയാണ് പുറത്ത്‌പോകുന്നത്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകരും അതുവഴി വന്നു. എന്നാല്‍ മഠത്തിലെ ചില കന്യാസ്ത്രീകള്‍ ചേര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ മാനന്തവാടി രൂപത പി.ആര്‍.ഒ ടീമംഗമായ വൈദികന്‍ നോബിള്‍ തോമസ് പാറക്കലിന് എടുത്തു കൊടുത്തത്. മാധ്യമ പ്രവര്‍ത്തകര്‍ കയറുന്നതും ഇറങ്ങുന്നതും മാത്രം കട്ട് ചെയ്ത് വീഡിയോ യൂട്യൂബിലിട്ട് അയാള്‍ തന്നെപറ്റി മോശമായി സംസാരിച്ചു. തന്റെ സ്ത്രീത്വത്തെ അയാള്‍ പിച്ചിച്ചീന്തിയെന്നും ഒരു വര്‍ഷമായി നവമാദ്ധ്യമങ്ങളില്‍ നിരന്തരമായി പീഡിപ്പിക്കുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു. ജീവന്‍ പണയം വെച്ചും ഇതിനെതിരെ പോരാടുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
വിഡിയോ പങ്കുവെച്ച ഫാ.നോബിളിനെതിരെ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ഫെയ്‌സ് ബുക്ക് പേജിന് താഴെ വരുന്ന കമന്റുകളിലധികവും ഇടവകാംഗങ്ങളുടെ ശക്തമായ എതിര്‍പ്പാണ് പ്രകടമാക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍