ഡോണ്‍ബോസ്കോ കോളജ് ആക്രമണം: നഷ്ട പരിഹാരം നല്കാന് കോടതി വിധി
ബത്തേരി:എസ്എഫ്ഐ മാര്‍ച്ചിനോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്കോ കോളജ് ആക്രമിച്ച സംഭവത്തില്‍ നഷ്ട പരിഹാരം നല്കാന് കോടതി വിധി.മാര്‍ച്ചില്‍ പങ്കെടുത്ത 13 പ്രവര്‍ത്തകരില്‍ നിന്നും കോളജിന് നഷ്ടപരിഹാരമായി എഴ് ലക്ഷത്തോളം രൂപ നല്‍കണമെന്നാണ് ബത്തേരി സബ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ.ജോയി ഉള്ളാട്ടില്‍, റെക്ടറും മാനേജരുമായ ഫാ.തോമസ് പൂവേലിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2017 ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാര്‍ച്ചില്‍ പങ്കെടുത്ത എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോളജിന്റെ ജനലും, ഗ്ലാസുകളും, മറ്റ് ഉപകരണങ്ങളും അടിച്ച് തകര്‍ക്കുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് കോളജ് അടച്ചിട്ടു. പിന്നീട് പോലീസ് സംരക്ഷണത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കോടതി നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതികളും പാര്‍ട്ടിയും കുറ്റക്കാരെന്ന് കണ്ടെത്തുകയും നഷ്ട പരിഹാരമായി മുഴുവന്‍ തുകയും നല്കാന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച കമ്മിഷന് കോളജിലെത്തി നഷ്ടപരിഹാരം വിലയിരുത്തി. 6.92 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാനാണ് വിധി. 29 പേരാണ് കേസില്‍ പ്രതികള്‍. ഇതിന് പതിമൂന്നു പേരാണ് ഇത്രയും തുക നല്‍കേണ്ടത്. വിധിയില്‍ സന്തോഷമുണ്ടെന്ന് കോളേജധികൃതര്‍ പ്രതികരിച്ചു. കോളജ് അക്രമിച്ച സംഭവത്തില്‍ ബത്തേരി പൊലീസ് സ്വമേധയയെടുത്ത ക്രിമിനല്‍ കേസ് ഇപ്പോഴും കോടതിയിലുണ്ട്. 21 പ്രതികളാണ് ഇതിലുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍