അത്യാഹിതമുണ്ടായാല്‍ പോലും ഫോണ്‍വിളിക്കാന്‍ പറ്റാത്ത ഗതികേട്; പനവല്ലിക്കാര്‍ക്ക് മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല
പനവല്ലി:വന്യമൃഗ ശല്ല്യംകൊണ്ട് പൊറുതിമുട്ടുന്ന തിരുനെല്ലി പഞ്ചായത്തിലെ പിന്നാക്ക പ്രദേശമായ പനവല്ലിയില്‍ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ കാര്യക്ഷമമല്ലാത്തത് കാരണം നാട്ടുകാര്‍ ഗതികേടില്‍. എന്തിനും ഏതിനും മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും അത്യാവശ്യമായ ഈ കാലഘട്ടത്തില്‍ ഒരു അത്യാവശ്യമുണ്ടായാല്‍ ആംബുലന്‍സ് വിളിക്കാനോ, പോലീസിനെയോ, വനപാലകരെയോ വിളിക്കാനോ കഴിയാത്ത ദുരവസ്ഥയാണുള്ളത്. വന്യമൃഗശല്ല്യവും മറ്റും രൂക്ഷമായ ഇവിടെ എത്രയുംപെട്ടെന്ന് തന്നെ മൊബൈല്‍ നെററ് വര്‍ക്ക് സേവനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഏതാണ്ട് 12 വര്‍ഷത്തോളമായി പനവല്ലിയില്‍ വൊഡാഫോണ്‍, ഐഡിയ ടവറുകള്‍ സ്ഥാപിച്ചിട്ട് . എന്നാല്‍ പ്രദേശവാസികള്‍ക്ക് ഈ ടവറുകള്കൊണ്ട് യാതൊരു ഗുണവുമില്ലാത്ത അവസ്ഥയാണ് .ചുറ്റിനും വനപ്രദേശമായതിനാല്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രവുമാണ് ഇവിടം. ഒരു അപകടമുണ്ടായാല്‍ പോലീസ് സ്റേഷനിലേക്കോ ഫയര്ഫോഴ്സിലേക്കോ അയല്‍ വീടുകളിലേക്കോ വിളിക്കാന്‍ ഇവിടുള്ളവര്‍ക്ക് സാധിക്കുന്നില്ല .കഴിഞ്ഞ ദിവസം രാജേഷ് എന്നയാള്‍ക്ക് രാത്രി 2 മണിക്ക് നെഞ്ചുവേദന വന്നപ്പോള്‍ വാഹനം വിളിക്കുന്നതിനായി രോഗിതന്നെ അര കിലോമീറ്റര്‍ നടന്ന് വാഹനമുള്ളവീട്ടില് പോകേണ്ടിവന്ന ഗതികേടുണ്ടായതായി നാട്ടുകാര്‍ പറയുന്നു. അതിന് ശേഷം രോഗിയേയും കൊണ്ട് 20കിലോമീറ്റര്‍ അകലെയുള്ള മാനന്തവാടി ജില്ലാശുപത്രിയിലേക്ക് പോയ കാര്‍ കാട്ടാനയുടെ മുന്പിലകപ്പെടുകയും മണിക്കൂറുകളോളം വാഹനത്തില്‍ ഇരിക്കേണ്ടിയും വന്നു. ആ സമയം മൂന്ന് ഫോണുകളോളം കൈവശമുണ്ടായിട്ടും ഒന്നിനും റെയിഞ്ച് കിട്ടാതെ ഒരു സുഹൃത്തിനെപോലും വിളിക്കാന്‍ പറ്റാത്ത അവസ്ഥായാണുണ്ടായിരുന്നത്. പ്രദേശത്താണെങ്കില്‍ കാട്ടാനയോടൊപ്പംതന്നെ പുലിശല്യവും രൂക്ഷമാണ്. വൈകുന്നേരമായാല്‍ ഏവരും വീട്ടിലെത്താനുള്ള തത്രപ്പാടിലാണ്. വീടെത്താന്‍ വൈകിയാല്‍ വിളിച്ചു ചോദിക്കാന്‍പോലും വീട്ടുകാര്‍ക്ക് കഴിയുന്നില്ല.എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കില്‍ ടവറുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നാട്ടുകാര്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍