മുള്ളന്‍കൊല്ലിയിലെ വീട്ടമ്മയുടെ മരണം ചെള്ള് പനിമൂലം
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പാതിരിയില്‍ വീട്ടമ്മ മരിച്ചത് ചെള്ള് പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ഈ മാസം അഞ്ചിന് പനിബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കുടിയാന്മല വട്ടമറ്റത്തില്‍ തോമസിന്റെ ഭാര്യ ലീലാമ്മ (65) യ്ക്കാണ് ചെള്ള് പനി (സ്ക്രബ് ടൈഫസ് ) സ്ഥിരീകരിച്ചത്.തൊഴിലുറപ്പ് തൊഴിലാളിയായ ഇവര്‍ പനിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 27ന് പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.പിന്നീട് ഇവരെ ജില്ലാശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.ചെള്ള് പനി സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. നാളെ പ്രദേശത്ത് പ്രതിരോധ കുത്തിവെയ്പ്പും മെഡിക്കല്‍ ക്യാമ്പും നടത്തുന്നുണ്ട്.
ഇന്ന് ഡെപ്യൂട്ടി ഡി.എം.ഒ. യുടെ നേതൃത്വത്തില്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി. പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ചെള്ളുകടിയില്‍ നിന്നും രക്ഷനേടുന്നതിനുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഏവരും സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫാസര്‍ രേണുക ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. എലി, അണ്ണാന്. മുയല് എന്നിവയുടെ തൊലിപ്പുറത്തുള്ള ചെറുജീവികള്‍ ആയ മൈറ്റുകളുടെ ലാര്‍വയാണ് രോഗാണുവാഹകര്‍. തലവേദന, വിറയലോടുകൂടിയ പനി, ചുവന്ന കണ്ണുകള്‍, കഴലവീക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 43 പേര്‍ക്കായിരുന്നു ചെള്ള് പനി ബാധിച്ചത്. ഇതില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. അതേസമയം, ഈ വര്‍ഷം ഇതുവരെ 51 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടതായാണ് ആരോഗ്യവകുപ്പ് കണക്കുകളില്‍ പറയുന്നത്. ലീലാമ്മയുടെ മരണത്തോടെ ഈ വര്‍ഷം ചെള്ള് പനിബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍