മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞ് കാറിന്റെ ചില്ല് തകര്‍ത്ത സംഭവം: പ്രതികളെ അറസ്റ്റ് ചെയ്തു
കേണിച്ചിറ:മുന്‍ ഡി.വൈ.എസ്.പി യും, പുല്‍പ്പള്ളി ജയശ്രീ കോളേജ് പ്രിന്‍സിപ്പാളുമായ വി.ജി കുഞ്ഞന്റെ പുല്‍പ്പള്ളി മണല്‍വയലിലെ വീടിന് നേരെ കല്ലെറിഞ്ഞ അഞ്ച് പേരെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ജയശ്രീ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥികളും പുല്‍പ്പള്ളി സ്വദേശികളുമായ അജയ് വിനായക് (19),ഗോകുല്‍ദേവ് (20),വിജയ് ആനന്ദ് (20),അര്ജ്ജുന് ഉണ്ണി (20),ഇവരുടെ സുഹൃത്ത് വിഷ്ണു (20) എന്നിവരാണ് അറസ്റ്റിലായത്. പ്രിന്‍സിപ്പാളായ കുഞ്ഞനോടുള്ള വ്യക്തി വിദ്വേഷമാണ് കൃത്യത്തിന് പിന്നിലെന്നാണ് അറസ്റ്റിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ അതിക്രമിച്ച കടന്നതിനും, നാശനഷ്ടം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് പുലര്‍ച്ച 2 മണിയോടെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ മുറ്റത്ത് കിടന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ ചില്ലുതകര്ന്നിരുന്നു. ഇതിന് പുറമേ വീടിന്റെ ഭിത്തിക്ക് നേരെയും കല്ലേറ് ഉണ്ടായിരുന്നു. ശബ്ദം കേട്ട് ലൈറ്റ് ഇട്ടതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി മറയുകയായിരുന്നു. എറിയാന്‍ ഉപയോഗിച്ച നിരവധി കല്ലുകള്‍ വീടിന് മുറ്റത്ത് കണ്ടെത്തിയിരുന്നു. കുഞ്ഞന്റെ പരാതിയെ തുടര്‍ന്ന് കേണിച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് ബൈക്കുകളിലായെത്തിയാണ് സംഘം കല്ലെറിഞ്ഞത്. ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍