ജീവനം പദ്ധതി; ബത്തേരി നഗരസഭ പിരിച്ചെടുത്തത് 6,00,425 രൂപ
ബത്തേരി:നിരാശ്രയരായ വൃക്കരോഗികളെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് ഇതര തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതിയിലേക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭ നല്‍കിയത് 6,00,425 രൂപ. നഗരസഭയിലെ 35 വാര്‍ഡുകളില്‍നിന്നായി ശേഖരിച്ച തുകയുടെ ചെക്ക് നഗരസഭ ചെയര്മാന് ടി.എല്‍ സാബു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയ്ക്ക് കൈമാറി.ജില്ലയില്‍ എണ്ണൂറിലധികം വൃക്കരോഗികള്‍ വിവിധ ആശുപത്രികളിലായി ഡയാലിസിസ് നടത്തുന്നുണ്ട്. നിര്‍ധന രോഗികള്‍ക്ക് ചികില്‍സാ ചെലവ് അപ്രാപ്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവ് വരുന്ന ജീവനം പദ്ധതിക്ക് തുടക്കമിട്ടത്. ഡയാലിസിസ് ആവശ്യമായ ജില്ലയില്‍ സ്ഥിരതാമസക്കാരായ രോഗികള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഗഡുവായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 70 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ ബത്തേരി നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ സി.കെ സഹദേവന്, ബാബു അബ്ദുറഹ്മാന്, സെക്രട്ടറി അലി അഷ്കര്‍, കൗണ്‍സിലര്‍ ടി.കെ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍