മീടൂ ആരോപണം; നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു

കല്‍പ്പറ്റ:ഫോണ്‍വിളിച്ച യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും, അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിനിമാതാരം വിനായകനെതിരെ കല്‍പ്പറ്റ പോലീസ് കേസെടുത്തു. കോട്ടയം പാമ്പാടി പോലീസ് സ്‌റ്റേഷന്‍പരിധിയിലെ താമസക്കാരിയായ യുവതി കല്‍പ്പറ്റയില്‍ വെച്ച് വിനായകനെ ഫോണ്‍ വിളിച്ചപ്പോഴാണ് മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് പരാതി. തുടര്‍ന്ന് പാമ്പാടി സ്‌റ്റേഷനില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്ന സ്‌റ്റേഷന്‍പരിധിയായ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്ത്രീതത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയവക്കെതിരായുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 18ന് വിനായകനില്‍നിന്നുണ്ടായ മോശമായ പെരുമാറ്റത്തെകുറിച്ച് യുവതി നേരത്തെ ഫേസ്ബുക്കിലും വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊതുസമൂഹം പ്രസ്തുത വിഷയം ഏറെ ചര്‍ച്ചചെയ്തിരുന്നു. പിന്നീട് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കല്‍പ്പറ്റയിലെത്തിയ യുവതി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വിനായകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിനായകന്‍ മോശമായി പെരുമാറിയതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 509, 294(ബി), കെപി ആക്ട് 120(ീ) വകുപ്പുകള്‍ പ്രകാരമാണ് കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്‍പ്പറ്റ പോലീസ് ഇന്‍സ്‌പെക്ടര്‍ ജിപി സജുകുമാറിനാണ് അന്വേഷണ ചുമതല.
യുവതിയുടെ ഫേസ് ബുക്ക് കുറിപ്പ്
നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍