കബനി തീരത്ത് ഹരിതകവചം പദ്ധതിക്ക് തുടക്കമായി
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ ഭാഗമായി കബനി നദീതീരത്ത് ഹരിത കവചം സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നസീമ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി,പുല്‍പ്പള്ളി,പൂതാടി പഞ്ചായത്തുകളില്‍ വരള്‍ച്ചയ്ക്ക് പ്രധാനകാരണം കബനി നദീതീരത്തെ വൃക്ഷ ശോഷണവും കര്‍ണാടകയില്‍നിന്നുള്ള ചുടുകാറ്റുമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കബനി നദിയുടെ അതിര്‍ത്തിയില്‍ 16 കിലോമീറ്റര്‍ നീളത്തില്‍ പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വനം വകുപ്പില്‍ നിന്നും ഇതിനായി രണ്ട് വര്‍ഷം പ്രായമുള്ള കൂടത്തൈകള് വാങ്ങിയിട്ടുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും കര്‍ഷക കൂട്ടായ്മകളെയും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിപാലത്തിനായി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്.
വയനാട് പാക്കേജ് വിഹിതത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത്, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകള്‍ എന്നിവരുടെയും ഫണ്ടുകള്‍ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി 120 കാവുകളും മുപ്പത് കിലോമീറ്റര്‍ നീളത്തില്‍ നീര്‍ച്ചാലുകളില്‍ ഓടത്തൈകള്‍ വച്ച് പിടിപ്പിക്കുന്ന പദ്ധതിയും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. മണ്ണിന്റെ ജൈവാംശം വര്‍ധിപ്പിക്കുന്നതിനുള്ള ജൈവവള നിര്‍മാണയൂണിറ്റുകളും ഉപരിതല ജലം സംഭരിക്കുന്നതിനുള്ള ചകിരി നിറച്ച കന്പോസ്റ്റ് കുഴികളും മണ്തടയണകളും നിര്‍മിക്കുന്ന പദ്ധതിയും നടപ്പാക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് പറഞ്ഞു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, രുക്മിണി സുബ്രഹ്മണ്യന്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ശിവരാമന് പാറക്കുഴി, കെ.ജെ. പോള്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, എ.എന്‍. പ്രഭാകരന്, ഒ.ആര്. രഘു, പി.ഡി. സജി, ഷിനു കച്ചിറയില്‍, മേഴ്സി ബെന്നി, പി.എ. പ്രകാശന്, പി.വി. സെബാസ്റ്റ്യന്‍, പ്രേമ വല്ലി, സിന്ദു ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍