കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദിച്ചു;മൂന്ന് പേര് അറസ്റ്റില്‍
തിരുനെല്ലി:തിരുനെല്ലി അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീസിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം.രോഗിയുമായി എത്തിയ സംഘം ഡോക്ടര്‍ വൈകിയെന്നാരോപിച്ച് അസഭ്യം പറയുകയും,വധിഭീഷണി മുഴക്കി ഡോക്ടറെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരെയും അസഭ്യം പറയുകയും വധഭീഷണി മുഴുക്കുകയും ചെയ്തതായും പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് അപ്പപാറ ചെറുമാത്തൂര്‍ നിധീഷ് (32),തിരുനെല്ലി കാളങ്കോട് ഊടുപാറ രഞ്ജിത്ത് (25), അപ്പപാറ ചെമ്പുംകൊല്ലി ചെറുമാത്തൂര്‍ സന്തോഷ് കുമാര്‍ (39) എന്നിവരാണ് അറസ്റ്റിലായത്.പ്രതികള്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരവും,കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും,അസഭ്യം പറഞ്ഞതിനും,വധഭീഷണിമുഴക്കി മദ്ധിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.മൂന്നംഗ സംഘം അര്‍ധരാത്രിയില്‍ ആശുപത്രിയിലെത്തി പ്രകോപനം സൃഷ്ടിക്കുകയും ഡോക്ടര്‍ താമസിക്കുന്ന മുറിയുടെ കതക് ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.മണിക്കൂറുകളോളം ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം മടങ്ങിയതെന്ന് ജീവനക്കാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്ന് രാവിലെ കുറച്ചു നേരത്തേക്ക് ഒപി ബഹിഷ്കരിച്ച് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തി. ആരോഗ്യ കേന്ദ്രത്തിലെ നിസ്വാര്‍ത്ഥ സേവകനും ജനകീയ മുഖവുമായ ഡോ.അനീസിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍