മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍ ;പിടിയിലായത് സംഘത്തിലെ പ്രധാനകണ്ണിയെന്ന് സൂചന
ബത്തേരി:വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ ബത്തേരി കെഎസ്ആര്‍ടിസി ബസ് ഡിപ്പോ പരിസരത്ത് വെച്ച് നടത്തിയ പരിശോധനയില്‍ 1392 (762 ഗ്രാം) മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായി.കോഴിക്കോട് പാലാഴി സ്വദേശി അജ്മല്‍ (22) നെയാണ് മൈസൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരവേ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫും സംഘവും അറസ്റ്റ് ചെയ്തത് . 250 ഗ്രാമിന് മുകളില്‍ ഗുളികകള്‍ കൈവശം വെക്കുന്നത് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കോഴിക്കോട് മീഞ്ചന്ത ഭാഗത്തുള്ള മയക്ക് മരുന്ന് ഗുളിക കച്ചവടക്കാരന്റെ ഏജന്റാണ് അജ്മലെന്നാണ് പ്രാഥമിക നിഗമനം.അജ്മലിനെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ നിരവധി തവണ മീഞ്ചന്തയിലെ മയക്കുമരുന്ന് ഗുളിക കച്ചവടക്കാരന് വേണ്ടി അജ്മല്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്തിയിട്ടുണ്ടെന്ന് ബോധ്യമായതായി സിഐ ജിമ്മി വ്യക്തമാക്കി. എക്സൈസ് സംഘം കഴിഞ്ഞ 3 ദിവസമായി അജ്മലിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ടവര്‍ ലൊക്കേഷനുകളും ഫോണ്‍ വിളികളും മറ്റും നിരീക്ഷിച്ച് വരികയായിരുന്നു. ഞായറാഴ്ച രാത്രി അജ്മല്‍ മൈസൂരിലേക്ക് പോയിട്ടുണ്ടെന്ന് മനസ്സിലാക്കിയ സ്ക്വാഡ് അംഗങ്ങള്‍ പരിശോധനാ ഊര്‍ജ്ജിതമാക്കിയിരുന്നു. ദിവസങ്ങളായി അതീവ ജാഗ്രതയോടും സൂക്ഷ്മതയോടും കൂടി ഓപ്പറേഷന് നടത്തിയതിന്റെ ഫലമായാണ് മലബാര്‍ മേഖലയിലെ മയക്കുമരുന്ന് ഗുളിക വിപണന ശൃംഖലയില പ്രധാന കണ്ണിയെ പിടികൂടാന്‍ കഴിഞ്ഞതെന്ന് വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. യുവാക്കളുടെ ഇടയില്‍ സിന്തറ്റിക് ഡ്രഗുകളുടെ ഉപയോഗം വ്യാപകമാണന്നും ഇത് നിയന്ത്രിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ കൈക്കൊണ്ട് വരുകയാണെന്നും അദ്ധേഹം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍