പുല്‍പ്പള്ളി വെടിവെപ്പ്;പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരംപുഴയില്‍ കാട്ടുമാക്കേല്‍ നിധിന് പത്മനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയായ പുളിക്കല്‍ ഷാര്‍ലിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടന്ന സ്ഥലം,സംഭവത്തിന് ശേഷം പ്രതി ഒളിച്ചിരുന്ന സ്ഥലം, തോക്ക് സൂക്ഷിച്ചയിടം എന്നിവടങ്ങളിലായിരുന്നു തെളിവെടുപ്പ്.പുല്‍പ്പള്ളി സിഐ സുരേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ദ്ധരുള്പ്പടെയുള്ളവരടങ്ങുന്ന സംഘത്തിന്റെ സാന്നിധ്യത്തില്‍ കനത്ത പോലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.തെളിവെടുപ്പിനിടെ തോക്കിന്റെ തിരയുടെ രണ്ട് കെയ്സുകള് പോലീസ് കണ്ടെത്തി. കൃത്യം നടത്തിയ രീതി പ്രതി പോലീസിനോട് വിവരിച്ചു.
കേസിന്റെ തുടരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പോലീസ് പുളിക്കല്‍ ഷാര്‍ലിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് ബന്ധുവും അയല്‍വാസിയുമായ നിധിന് , പിതൃസഹോദരന് കിഷോര്‍ എന്നിവര്‍ക്ക് നേരെ ഷാര്‍ലി നാടന്‍ തോക്കുപയോഗിച്ച് നിറയൊഴിച്ചത്. ഇടത് നെഞ്ചില്‍ വെടിയേറ്റ നിധിന് തല്‍സമയം മരിച്ചു.കിഷോറിന് വയറിനാണ് വെടിയേറ്റത്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതിനാല്‍ ജീവന് തിരികെ കിട്ടുകയായിരുന്നു. കാലങ്ങളായി ഇരു കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന വാക്ക് തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം വനത്തിലേക്ക് കടന്ന ഷാര്‍ലിയെ മെയ് 26നാണ് പോലീസ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍