ഭൂമി തട്ടിപ്പ് കേസിലെ പ്രതി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍ ;പിടിയിലായത് വ്യാജരേഖ ചമച്ച് 52 ലക്ഷം രൂപ തട്ടിയ വ്യക്തി
മാനന്തവാടി :വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പന തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍. പത്തനംതിട്ട കെ.എസ്.ഇ.ബി.ക്ക് സമീപം ആലിപ്പിള്ള വീട് അബ്ദുള്‍ ഖാദര്‍ എന്ന അമ്പിളി (55)യെയാണ് മാനന്തവാടി സി.ഐ.പി.കെ.മണിയും സംഘവും ഇയാളുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ഇയാളുടെ ഭാര്യ മുന്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ അജീബ ഇപ്പോഴും ഒളിവിലാണ്.മൂന്നാം പ്രതി ഇവരുടെ ഇടനിലക്കാരനായ സുഹൃത്ത് അബ്ദുള്‍ റസാഖ് ജാമ്യത്തില്‍ കഴിയുകയാണ്. കോട്ടയം ഏറ്റുമാനൂര്‍ കിഴക്കു ഭാഗം പള്ളിക്കാട് സേവി ജോസഫിനെയാണ് പ്രതികള്‍ 2009 ല്‍ പറ്റിച്ചത്. പേര്യ വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലത്തിന്റെ വ്യാജ മുക്ത്യാറും നികുതി ശീട്ടും നിര്‍മ്മിച്ച് സേവിയില്‍ നിന്ന് 52 ലക്ഷം രൂപ അഡ്വാന്‍സ് കൈപ്പറ്റി പറ്റിക്കുകയായിരുന്നു.
ഉന്നതതലങ്ങളില്‍ വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്ന പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി മുങ്ങി നടക്കുകയായിരുന്നു.മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്കി. വയനാട്ടിലെ പോലീസ് സ്റ്റേഷനുകളിലെ ഏറ്റവും പഴകിയ കേസാണിത്.സി.പി.ഒ.മാരായ മനു അഗസ്റ്റ്യന്‍, എം.രമേശ്, കെ.ബിജു എന്നിവരും സി.ഐയുടെ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍