തോല്‍പ്പെട്ടി ചന്ദ്രിക കൊലപാതകം; കൊലചെയ്തത് കരുതിക്കൂട്ടി തന്നെ..! കൊലക്കുപയോഗിച്ചത് കറിക്കത്തി

തിരുനെല്ലി:നിരന്തരം ഫോണ്‍വിളിച്ചിട്ട് പോലും എടുക്കാതെയും, നേരില്‍ക്കാണാന്‍ സമ്മതിക്കാതെയും ചന്ദ്രിക ഒഴിഞ്ഞുമാറിയതോടെ ഉടലെടുത്ത വൈരാഗ്യം മൂലമാണ് ചന്ദ്രികയെ കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് അശോകന്‍. കൃത്യം നടത്തിയ ദിവസം ദിവസം വൈകുന്നേരം ആറ് മണിക്ക് ഇരിട്ടിയില്‍ നിന്നും മാനന്തവാടി വന്നിറങ്ങിയ അശോകന്‍ മൈസൂര്‍ റോഡിലെ കടയില്‍ നിന്നും കറിക്കത്തി വാങ്ങിയ ശേഷം കുട്ടം ബസ്സില്‍കയറി തോല്‍പ്പെട്ടിയിലെത്തുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ വീടിന് പുറകിലെത്തി അടുക്കള ഭാഗത്ത് പാത്രം കഴുകുകയായിരുന്ന ചന്ദ്രികയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. ആദ്യകുത്തിന് ശേഷം രണ്ടാമത് കുത്തിയത് ലക്ഷ്യം തെറ്റി നെറ്റിയില്‍ കൊണ്ടതായും പ്രതി.
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ പലതവണ ഭര്‍ത്താവിന്റെ പീഡനത്തിരയായ ചന്ദ്രിക ഗതികെട്ടാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മക്കളേയും കൊണ്ട് സ്വവസതിയിലേക്ക് പോയത്. എന്നാല്‍ ചന്ദ്രിക തന്നെ അവഗണിക്കുന്നതില്‍ അശോകന് അതിയായ അമര്‍ഷമുണ്ടായിരുന്നു. അശോകന്റെ ഫോണ്‍ നമ്പര്‍ ചന്ദ്രിക ഫോണിലെ റിജക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തയതോടെ അശോകന് ചന്ദ്രികയുമായി സംസാരിക്കാന്‍പോലും മാര്‍ഗ്ഗമില്ലാതെയായി. തുടര്‍ന്ന് അശോകന്‍ രണ്ടാമത് ഒരു സിംകാര്‍ഡ് വാങ്ങി ചന്ദ്രികയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴും ചന്ദ്രിക ഫോണ്‍ കോളുകള്‍ നിരസിക്കുകയായിരുന്നു. ഇതോടെ ചന്ദ്രികയോട് വൈരാഗ്യമേറിയ അശോകന്‍ കഴിഞ്ഞമാസം ചന്ദ്രികയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരുനെല്ലി പോലീസ് അശോകനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഇതിനുശേഷവും പലതവണ ചന്ദ്രികയെ ഫോണില്‍ ബന്ധപ്പെടാന്‍ അശോകന്‍ ശ്രമിച്ചെങ്കിലും ചന്ദ്രിക പൂര്‍ണ്ണമായും അശോകനെ അവഗണിക്കുകയായിരുന്നു. ഇതോടെ ചന്ദ്രികയെ വകവരുത്തണമെന്ന ഉദ്ദേശത്തോടെ ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ഇരിട്ടിയില്‍ നിന്നും മാനന്തവാടിയിലേക്ക് അശോകന്‍ ബസ് കയറുകയായിരുന്നു. മാനന്തവാടിയിലെത്തിയ അശോകന്‍ മൈസൂര്‍ റോഡിലെ കടയില്‍ നിന്നും ആറിഞ്ചോളം നീളമുള്ള കറിക്കത്തി വാങ്ങി കയ്യില്‍ സൂക്ഷിച്ചു. പിന്നീട് കുട്ടം ബസ്സില്‍കയറി തോല്‍പ്പെട്ടിയില്‍ വന്നിറങ്ങി. അവിടെ നിന്നും ചന്ദ്രികയെ വീണ്ടും ഫോണില്‍ വിളിച്ചതായി പറയുന്നുണ്ട്. എന്നാല്‍ പ്രതികരണമില്ലാത്തതിനാല്‍ വീടിന്റെ പിന്‍വശത്തേക്ക് ചെല്ലുകയും അവിടെ പാത്രംകഴുകികൊണ്ടിരുന്ന ചന്ദ്രികയെ കയ്യില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. നിലത്തുവീണ ചന്ദ്രികയെ വീണ്ടും കുത്തിയെങ്കിലും ലക്ഷ്യം തെറ്റി നെറ്റിയില്‍ക്കൊള്ളുകയായിരുന്നൂവെന്നും പ്രതി അശോകന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ചന്ദ്രിക അലറിക്കരഞ്ഞതോടെ നാട്ടുകാര്‍ ഓടിക്കൂടി അശോകനെ പിടികൂടുകയായിരുന്നു. ഇതനിടെ ആശുപത്രി യാത്രമധ്യേ ചന്ദ്രിക മരണപ്പെടുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട നാട്ടുകാര്‍ അശോകനെ കയ്യേറ്റം ചെയ്തശേഷം പോലീസിന് കൈമാറുകയായിരുന്നു.
തെളിവെടുപ്പ് കഴിഞ്ഞ് അശോകനെ പുറത്തേക്കിറക്കാന്‍ നേരത്ത് 'എന്തിനാ അച്ഛാ അമ്മയെ കന്നുകളഞ്ഞെതെന്ന്' ചോദിച്ചുകൊണ്ടുള്ള രണ്ട് പെണ്‍മക്കളുടെ കരച്ചില്‍ ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. അച്ഛന്‍ ലഹരിക്കടിമപ്പെട്ടതോടെ ആകെ ആശ്രയമായുണ്ടായിരുന്ന അമ്മകൂടി ഇല്ലാതായതോടെ രമ്ട് പെണ്‍കുട്ടികളുടെ ജീവിതം സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്മായിരിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍