ബത്തേരിയിലെ സ്ഫോടനം ജലാറ്റിന്‍ സ്റ്റിക്കുപയോഗിച്ച് ?; ബെന്നിയുടെ കടയില്‍ നിന്നും ഒരു ജലാറ്റിന്‍സ്റ്റിക്കും, ഡിറ്റണേറ്ററും കണ്ടെടുത്തു
ബത്തേരി:ബത്തേരി നായ്ക്കട്ടിയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ ഉപയോഗിച്ചത് ഉഗ്ര സ്ഫോടനശേഷിയുള്ള ജലാറ്റിന്‍സ്റ്റിക്കും ഡിറ്റണേറ്ററുമാണെന്ന് തെളിയുന്നു. മരണപ്പെട്ട ബെന്നിയുടെ കടയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജലാറ്റിന്‍സ്റ്റിക്കും, ഡിറ്റണേറ്ററും പോലീസ് കണ്ടെടുത്തു. അതുകൊണ്ടുതന്നെ സ്ഫോടനത്തിനായി ഉപയോഗിച്ചതും ജലാറ്റിന്‍സ്റ്റിക്കും, ഡിറ്റണേറ്ററുമാണെന്ന് ഏകദേശം തെളിഞ്ഞിട്ടുണ്ട്. കൂടാതെ തിരികത്തിക്കാനായുപയോഗിച്ചെന്ന് കരുതുന്ന സിഗരറ്റ് ലാമ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ഡിറ്റേണറ്റര്കെട്ടി വെച്ച ശേഷം അംലയെ പിടിച്ചുവെച്ച് തിരികത്തിച്ച് പൊട്ടിത്തെറിച്ചതാകാമെന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍.മൃതദേഹങ്ങളുടെ സ്ഥാനവും അതുറപ്പിക്കുന്നുണ്ട്. ബത്തേരിയില്‍ നിന്നും പോലീസ് സര്ജ്ജനെത്തി വീട്ടില്‍തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇന്നുച്ചയോടെ നാടിനെ നടക്കിയ സ്ഫോടനത്തില്‍ രണ്ട് പേരാണ് മരിച്ചത്. നായ്ക്കട്ടി ചരുവില്‍ നാസറിന്റെ ഭാര്യ അംല (36), എര്‍ലോട്ട്കുന്ന് പെരുങ്ങോട്ടില്‍ അബ്രഹാമിന്റെ മകന് ബെന്നി (48) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ ഏറെ നാളായി അടുത്ത ബന്ധത്തിലിയിരുന്നൂവെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. നായ്ക്കട്ടിയില്‍ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അംലയും . ബെന്നി ആശാരിപ്പണിയെടുത്ത് ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച് വില്പന നടത്തുന്നതിനിടെ നായ്ക്കട്ടിയില്‍ അക്ഷയ കേന്ദ്രത്തിലും അംലയുടെ വീട്ടിലും പതിവ് സന്ദര്‍ശകനായിരുന്നു.
ഇന്ന് ഉച്ചക്ക് ദേഹത്ത് സ്ഫോടക വസ്തു കെട്ടിവെച്ച ശേഷം ബെന്നി അംലയുടെ വീട്ടിലെത്തുകയും അവിടെ വെച്ച് അംലയെ പിടിച്ചുനിര്‍ത്തി തിരി കത്തിച്ച് പൊട്ടിതെറിക്കുകയുമായിരുന്നൂവെന്നാണ് പ്രാഥമിക പരിശോധനയില്‍ പോലീസിന് ലഭിക്കുന്ന സൂചനകള്‍. സ്ഫോടനത്തില്‍ വീടിന്റെ ജനല്പാളികളും,വാതിലും വരെ തകര്‍ന്നുപോയിട്ടുണ്ട്. ഇരുവരുടേയും ശരീരം ചിതറിതെറിച്ച അവസ്ഥയിലാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പോലീസ് സര്ജന് വീട്ടിലെത്തി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും. മാനന്തവാടി എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുക.
മൂന്ന് പെണ്‍കുട്ടികളാണ് നാസര്‍ അംല ദമ്പതികള്‍ക്ക് . ഇവരില്‍ മൂത്ത രണ്ട് കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല .ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഇളയ മകള്‍ സ്ഫോടനസമയത്ത് വീട്ടിലുണ്ടായിരുന്നു. ബെന്നിയ്ക്ക് ഭാര്യയും രണ്ട് മക്കളുമാണുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍