കേന്ദ്രസര്‍ക്കാര്‍ അധികാരം ജനങ്ങള്‍ നല്‍കിയതാണെന്ന കാര്യം മറന്നു:പ്രിയങ്കാഗാന്ധി.
പുല്‍പ്പള്ളി: കര്‍ഷകര്‍ക്കായി ഒന്നും ചെയ്യാത്ത കേന്ദ്രസര്‍ക്കാര്‍ അധികാരം ജനങ്ങള്‍ നല്‍കിയതാണെന്ന കാര്യം മറന്നുപോയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. പുല്‍പ്പള്ളിയില്‍ നടന്ന കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കാര്‍ഷികമേഖലക്ക് സംഭവിച്ച പ്രതിസന്ധികള്‍ മനസിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചില്ല. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്കിടയിലൂടെ യാത്ര ചെയ്യുമ്പോള്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടുകണ്ടിട്ടുണ്ട്. കടക്കെണിയും, അവഗണനയും മൂലം ഏറെ പ്രയാസപ്പെട്ടാണ് അവര്‍ കഴിയുന്നത്. എന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുതള്ളുകയാണ്. ഇതേ ദുരിതമാണ് വയനാട്ടിലെ കുരുമുളക്, കാപ്പി കര്‍ഷകരും തൊഴിലാളികളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ കര്‍ഷകരുടെ പ്രതിസന്ധികളെയും വേദനകളെയും കുറിച്ചറിയാം. കാര്‍ഷികപ്രതിസന്ധി നേരിടാനാവാതെ നൂറ് കണക്കിന് കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. മരിച്ച കര്‍ഷകരുടെ ഭാര്യമാരുടെയും, കുടുംബത്തോടുമൊപ്പം ചേര്ന്നുനില്ക്കാനാണ് ആഗ്രഹമെന്നും പ്രിയങ്ക പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ കുത്തക മുതലാളിമാരുടെ കോടിക്കണക്കിന് രൂപയാണ് എഴുതിത്തള്ളുന്നത്. കാര്‍ഷികമേഖലയിലടക്കം കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് അനാദരവാണ്. ജനങ്ങള്‍ക്കാണ് ശക്തിയെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ വോട്ടിലൂടെ ഇതിന് മറുപടി നല്കാന് സാധിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് സമയത്ത് പലരും വാഗ്ദാനവുമായി എത്തും. എന്നാല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നില്‍ക്കുന്നവരെയാണ് വേണ്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കുകയാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനത്തില്‍ അധികാരത്തിലേറി പത്ത് ദിവസത്തിനകം കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസിന് സാധിച്ചു. റെയില്‍വെ ബജറ്റ് മാതൃകയില്‍ കാര്‍ഷികബജറ്റ് നടപ്പിലാക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു. വായ്പയെടുത്ത് തിരിച്ചടക്കാന്‍ സാധിക്കാത്ത കര്‍ഷകരുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കാനുള്ള അധികാരം റദ്ദാക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 150 ദിവസമാക്കാനും, നിര്ധനജനവിഭാഗങ്ങള്ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയും കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നു. ന്യായ് പദ്ധതി വഴി പാവപ്പെട്ടവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു വര്‍ഷം 72000 രൂപനല്കാനാണ് ഉദ്ദേശിക്കുന്നത്. 15 ലക്ഷം ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുതരുമെന്ന് പറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. കുത്തക മുതലാളിമാരുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുകയും ചെയ്തു. ഇവരാണ് ഇപ്പോള്‍ ന്യായ് പദ്ധതിയെ തള്ളിപ്പറയുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ചെയ്ത വികസനത്തെ കുറിച്ചോ, ചെയ്യാന്‍ പോകുന്ന വികസനങ്ങളെ കുറിച്ചോ ബി ജെ പി ഒന്നും പറയുന്നില്ല. ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയിട്ടും അവരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേട്ടില്ലെന്ന് മാത്രമല്ല, അവരെ അവഹേളിക്കുക കൂടി ചെയ്യുകയാണിവര്‍. ദേശീയതയെ കുറിച്ച് മാത്രമാണിപ്പോള്‍ ഇവര്‍ പറയുന്നത്. ജനങ്ങളുടെ ആശയങ്ങളെ അടിച്ചമര്‍ത്തുന്നതും, തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി പാക്കിസ്ഥാനാ കുറിച്ച് പറയുന്നതുമാണോ ദേശീയതയെന്നും പ്രിയങ്ക ചോദിച്ചു. ഇതുപോലൊരു സര്‍ക്കാരിനെയും ദുര്‍ബലനായ പ്രധാനമന്ത്രിയെയും ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല. വാഗ്ദാനങ്ങള്‍ നല്കിയാല് ലംഘിക്കാത്തൊരു പ്രധാനമന്ത്രിയാണ് ജനങ്ങള്‍ക്ക് വേണ്ടത്. ജനങ്ങളുടെ ഭാവിയിലും, വിശ്വാസത്തിലും ആശയത്തിലുമാണ് കോണ്‍ഗ്രസ് പിന്തുണക്കുന്നത്. എല്ലാകാര്യങ്ങളും തിരിച്ചറിഞ്ഞ് വേണം വോട്ടുരേഖപ്പെടുത്താനെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പി വി മോഹന്‍, പോണ്ടിച്ചേരി മന്ത്രി എം കന്തസ്വാമി, ലാല്‍വര്‍ഗീസ് കല്‍പ്പകവാടി, ഐ സി ബാലകൃഷ്ണന്, കുര്‍ക്കോളി മൊയ്തീന്, കെ സി റോസക്കുട്ടി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്, കെ എല്‍ പൗലോസ്, ഇ എം അഗസ്തി, കെ കെ മനോജ്, ജോഷി സിറിയക്, ഖാലിദ് രാജ, ടി എസ് ദിലീപ്കുമാര്, പി ഡി സജി, എന്‍ യു ഉലഹന്നാന്, വി എം പൗലോസ്, വര്‍ഗീസ് മുരിയന്‍കാവില്‍, കെ കെ വിശ്വനാഥന്, പി എം സുധാകരന്, ജയന്തി രാജന്, കെ എന്‍ രമേശന്, പി എന്‍ ശിവന് തുടങ്ങിയ നിരവധി നേതാക്കള്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍