മോദിക്ക് വഴിയൊരുക്കിയത് രണ്ടാം യുപിഎ സര്‍ക്കാര്‍ : സീതാറാം യെച്ചൂരി;തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തുന്നു
ബത്തേരി:ഇടതു പിന്തുണയില്ലാത്ത യുപിഎ സര്‍ക്കാരാണ് കേന്ദ്രത്തില്‍ ബിജെപിക്ക് അധികാരത്തിന്റെ വഴികള്‍ തുറന്നു കൊടുത്തതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.വയനാട് പാര്‍ലിമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബത്തേരിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലാതിരുന്നിട്ടും രാജ്യത്തിന്റെ മതേതരത്വം നിലനിര്‍ത്താന്‍ ഇടതുപക്ഷം യുപിഎക്ക് പിന്തുണ നല്കി. മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ കേന്ദ്രത്തില്‍ ഇടതുപക്ഷം വരണം. ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം സമ്മര്‍ദ്ദം ചെലുത്തി കൊണ്ട് വന്ന വിവരാവകാശ നിയമവും തൊഴിലുറപ്പ് പദ്ധതി പോലുള്ള ബദല്‍ പദ്ധതികളും ഉയര്‍ത്തി കൊണ്ടുവരാന്‍ ഇടതുപക്ഷം ജയിക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.കച്ചവട കേന്ദ്രീകൃത വികസനത്തിന് പകരം ജനകേന്ദ്രീകൃത വികസന മാതൃകകളാണ് ഉണ്ടാവേണ്ടത്.കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്നത് 1959 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്ക്കരണമാണ്.കേരളത്തിലെ മാനവശേഷി യൂറോപ്പിനോട് കിടപിടിക്കുന്ന തരത്തില്‍ വളര്‍ത്തിയത് ആ സര്‍ക്കാരാണ്. ഇത്തരം ബദല്‍ നയങ്ങളാണ് രാജ്യത്ത് ഉയര്‍ന്ന് വരേണ്ടത്. കഴിഞ്ഞ 5 വര്‍ഷം മോദി വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. കര്‍ഷകര്‍ക്ക് ഒന്നര ഇരട്ടി താങ്ങുവില നല്‍കുമെന്നും കടം എഴുതി തള്ളുമെന്നും പറഞ്ഞു കര്‍ഷകരെ വഞ്ചിച്ചു. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപയാണ് എഴുതിത്തള്ളിയത്. ഇതിന്റെ നാലിലൊന്ന് രൂപയുണ്ടായിരുന്നെങ്കില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാമായിരുന്നു. തൊഴിലില്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം ഉയര്‍ത്തല്‍ എന്നിവയ്ക്കെല്ലാമുള്ള സമ്പത്ത് രാജ്യത്തിനുണ്ട്. ഇത്തരം നയങ്ങള്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരാണ്. അതിനുതകുന്ന മതേതര ജനാധിപത്യ സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരേണ്ടത്. അഞ്ചു വര്‍ഷം കൊണ്ട് ജനങ്ങളുടെ പണം കൊള്ളയടിച്ച് വിദേശത്തേക്ക് പോയത് 36 ഓളം പേരാണ്. അഴിമതി രഹിത സര്‍ക്കാരാണ് തന്റേതെന്നാണ് മോദി പറയുന്നത്. യുദ്ധവിമാന കരാര്‍ അംബാനിക്കാണ് നല്‍കിയത്, ഇലക്ഷന് വന്നതിന് ശേഷമാണ് വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയത്. ഇതിന്റെയെല്ലാം കമ്മീഷന് വാങ്ങുന്നതിനായി ഇലക്ട്രല്‍ ബോണ്ടുകള്‍ നിയമവിധേയമാക്കി. പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇതിന്റെ 95 ശതമാനവും ബിജെപിയാണ് വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണം ബിജെപി തെരഞ്ഞെടുപ്പില്‍ ഒഴുകുകയാണ്. മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന സ്ഥലമാണ് കേരളം. ജാതിമത വ്യത്യാസമില്ലാതെ മാനവികത എന്ന സംസ്കാരത്തിന്റെ മഹത്തായ ഇടമാണ് കേരളം. ഇവിടെ നല്ല മാംസം നല്‍കാമെന്ന് പറയുന്നവര്‍ ഉത്തരേന്ത്യയില്‍ മാംസം കൈവശം വെക്കുന്നവരെ കൊല്ലുന്നു. യുപിയില്‍ റോമിയോ സ്കോഡുകള്‍ വരെ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുകയാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. സിബിഐയെ ബിജെപിയുടെ ഉപകരണമാക്കി മാറ്റി. പാര്‍ലിമെന്റിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കുന്ന നടപടിയാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നാണവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മതേതരത്വത്തിന്റെ വക്താക്കളായ ഇടതുപക്ഷത്തിനെതിരെയല്ല മത്സരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി വൈകാരിക വിഷയങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഭീകരാക്രമണം 200 ശതമാനം വര്‍ദ്ധിച്ചു.വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാലക്കോട്ട് ഭീകരാക്രമണത്തിന് ശേഷം 20 ഇന്ത്യന്‍ ഭടന്മാര് കൊല്ലപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ നിങ്ങള്‍ പാകിസ്ഥാന്കരാണെന്നാണ് ഇവര്‍ പറയുന്നത്.ആരാണ് സുഹൃത്തെന്ന് പാക് പ്രധാനമന്ത്രി തന്നെ പറഞ്ഞു കഴിഞ്ഞു.രാജ്യത്തിന്റെ മുഴുവന്‍ മേഖലയും വില്‍പ്പനയ്ക്ക് വെച്ച മോദിയാണ് പറയുന്നത് ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് അദ്ദേഹം പരിഹസിച്ചു.ഭരണഘടനയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ് തുടരേണ്ടതെന്നും യെച്ചൂരി പറഞ്ഞു.മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ കേരളം എന്നും സംഭാവന നല്‍കിയിട്ടുണ്ട്.ജനാധിപത്യം രക്ഷിക്കാനുള്ള ശ്രമത്തില്‍ വയനാട് ചരിത്രം കുറിക്കാന്‍ പോവുകയാണ്. ഇന്ത്യ എന്ത് പ്രതിസന്ധി നേരിട്ടപ്പോഴും നിര്‍ണായക പങ്ക് വഹിച്ച സംസ്ഥാനമാണ് കേരളം.മോഡിയെ പുറത്താക്കുകയെന്ന ദൗത്യവും കേരളത്തിലെ ജനങ്ങള്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.വി വി ബേബി അധ്യക്ഷത വിച്ചു.അഡ്വ: കെ ഗീവര്‍ഗീസ്,എം പി വീരേന്ദ്ര കുമാര്‍,മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍,എ കെ ശശീന്ദ്രന്,പി ഗഗാറിന്,വിജയന് ചെറുകര,അഡ്വ:പി സന്തോഷ് കുമാര്‍,കെ വി മോഹനന്,അഹമ്മദ് ദേവര്‍ കോവില്‍,സ്ഥാനാര്‍ഥി പി പി സുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന സുല്‍ത്താന്‍ ബത്തേരി നഗരത്തെ ചുവപ്പിച്ച് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത് റോഡ് ഷോയും നടന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍