ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ല: ബൃന്ദകാരാട്ട്
പനമരം:ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പരിമിതമായ താല്‍പ്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് മതേതര സംഖ്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ബൃന്ദ പറഞ്ഞു. പനമരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പറയുകമാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. രാഹുലിന്റെതും സോണിയയുടെയും. ഇതുതന്നെ ലഭിച്ചത് ബിഎസ്പിയും എസ്പിയും ആര്‍എല്‍ഡിയും പിന്തുണച്ചതുകൊണ്ട്. 73 സീറ്റുകളില്‍ ബിജെപിയാണ് വിജയിച്ചത്. ഇത്തവണ അമേഠിയിലടക്കം രാഹുലിനെതിരെ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. എന്നാല്‍ വിജയസാധ്യതയില്ലാത്ത ബാക്കിയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുകയാണ്. ബിജെപിക്കെതിരെയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതാണ് ഈ നടപടി. എസ്പിക്കും ബിഎസ്പിക്കും വോട്ട് നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്.
ബംഗാളില്‍ കോണ്‍ഗ്രസിന് നാല് സീറ്റും ഇടതുമുന്നണിക്ക് രണ്ട് സീറ്റുമാണുള്ളത്. ഈ സീറ്റുകളില്‍ പരസ്പരം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ സഹകരിക്കാമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് തള്ളി. റായ്ഗഡ് മണ്ഡലത്തില്‍ നിന്നുള്ള മുഹമ്മദ് സലീം പാര്‍ലമെന്റില്‍ ബിജെപിയുടെ ശക്തനായ എതിരാളിയാണ്. ആ മുഹമ്മദ് സലീമിനെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഡല്‍ഹിയില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത കോണ്‍ഗ്രസിന് മൂന്ന് ലോകഭാ സീറ്റാണ് എഎപി നല്‍കിയത്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് ഈ നടപടി. എന്നാല്‍ ഇതിനോട് ഇതുവരെ ഒരു മറുപടിയും കോണ്‍ഗ്രസ് നല്‍കിയിട്ടില്ല. രാഹുല്‍ ഇടതുപക്ഷത്തിനെതിരെ ഒന്നും സംസാരിക്കില്ലെന്നാണ് പറയുന്നത്. പക്ഷെ പ്രവര്‍ത്തിക്കുകയാണ്. അതുകൊണ്ടാണ് ബിജെപിയില്ലാത്ത വയനാട്ടില്‍ വന്ന് ഇടതുസ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ രാജ്യത്ത മികച്ച സര്‍ക്കാരാണ് 2004ലെത്. ശക്തമായ ഇടത് സ്വാധീനം സര്‍ക്കാരില്‍ ഉണ്ടായി എന്നതാണ് അതിന് കാരണം. അതില്‍ കേരളത്തില്‍ നിന്നുള്ള 20ല്‍ 18ഉം എല്‍ഡിഎഫായിരുന്നു. തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങി ജനക്ഷേമകരമായ നിരവധി നടപടികളാണ് അന്നുണ്ടായത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ നടത്തിയ തുടര്‍ ഭരണത്തില്‍ വന്‍ അഴിമതിയായിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള കാരണവും കോണ്‍ഗ്രസ് നടത്തിയ അഴിമതിയാണ്. ഇതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. അഴിമതിയിലും സാമ്പത്തിക നയത്തിലും ഈ യോജിപ്പ് കാണാം. ഇക്കാര്യത്തില്‍ അനില്‍ അംബാനിയുടെയും അദാനിയുടെയും ഫാക്ടറികളില്‍ ഉണ്ടാക്കിയ പശ കൊണ്ട് ഇവരെ ഒട്ടിച്ചിരിക്കുകയാണ്.
മോഡി ഭരിച്ച അഞ്ച് വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കുമെല്ലാം ദുരിതമായിരുന്നു. തലയില്‍ തൊപ്പിവെച്ചു എന്ന കുറ്റം ചുമത്തി ജുഹൈദ് എന്ന 16കാരനെ അതിക്രൂരമായി കൊലപ്പെടുത്തിയിട്ടുപോലും കോണ്‍ഗ്രസ് നിശബ്ദമായി. ഭക്ഷണത്തിന്റെ പേരില്‍ ബിജെപി കൊലപ്പെടുത്തിയ ഒരാളുടെ വീട്ടിലും കോണ്‍ഗ്രസ് നേതാക്കള്‍ പോയില്ല. വര്‍ഗീയവാദികളുമായി സന്ധി ചേര്‍ന്നു. എന്നാല്‍ ഇടതു നേതാക്കളാണ് കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോയതും കുടുംബങ്ങളെ ആശ്വസിപ്പിച്ചതും. കേരള മുഖ്യമന്ത്രി പിണറായി വിജയന് ജുനൈദിന്റെ വീട്ടിലെത്തി സഹായം നല്കി. ദളിതുകള്‍ക്കും മോഡി ഭരണത്തില്‍ രക്ഷയില്ല. ജാര്‍ഖണ്ഡില്‍ ബീഫ് കഴിച്ചതായി ആരോപിച്ച് ഒരു ആദിവാസി യുവാവിനെ കൊന്നു. അയാളുടെ ഭാര്യ അനിത പറഞ്ഞത് ഞങ്ങളെ സഹായിക്കാന്‍ ചെങ്കൊടി മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ്.
തെരഞ്ഞെടുപ്പ് കമീഷന് യഥാര്‍ഥത്തില്‍ വിലക്കേണ്ടത് മായാവതിയെയല്ല. ജനങ്ങളെ മതപരമായി വിഭജിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയ മോഡിയെയും അമിത്ഷായെയുമാണ്. കമീഷന് അതിന് തയ്യാറായില്ലെങ്കില്‍ 23ന് ജനങ്ങള്‍ ഇവരെ രാജ്യത്ത് വിലക്കുമെന്നും ബൃന്ദ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍