പുല്‍പ്പള്ളിയെ ആവേശത്തിലാഴ്ത്തി കര്‍ഷക റാലിയും, പാര്‍ലമെന്റും
പുല്‍പ്പള്ളി:എല്‍ഡിഎഫ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മണ്ണിന്റെ മക്കളായ കര്‍ഷകരെ തീരാദുരിതത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിയിട്ട നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പുല്‍പ്പള്ളിയില്‍ കര്‍ഷക പാര്‍ലമെന്റും കര്‍ഷക റാലിയും സംഘടിപ്പിച്ചു. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റില്‍ കാര്‍ഷിക മേഖലയിലെ ബദല്‍ നയങ്ങള്ക്കായുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. പാര്‍ലമെന്റിലും റാലിയിലും കര്‍ഷകരുടെ വന്‍പങ്കാളിത്തമാണുണ്ടായത്. കുടിയേറ്റ കര്‍ഷക മേഖലയായ പുല്‍പ്പള്ളിയെ ആവേശത്തിലാഴ്ത്തിയ കര്‍ഷക റാലിയില്‍ 'ഞങ്ങള്‍ പ്രതിരോധിക്കും ഞങ്ങള്‍ അതിജീവിക്കും'എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളടക്കമുള്ള നിരവധി കര്‍ഷകര്‍ അണിനിരന്നു.
അധ്വാനവര്‍ഗത്തിന്റെ പോരാട്ടം അവഗണിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു റാലി. ഉത്തരേന്ത്യന്‍ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചിനെ അനുസ്മരിപ്പിക്കുന്ന സമരമുന്നേറ്റമായിരുന്നു പുല്‍പ്പള്ളിയില്‍ കാണാന്‍ കഴിഞ്ഞത്. യുഡിഎഫ് സംസ്ഥാനം ഭരിച്ച 20012006 വര്‍ഷം പുല്‍പ്പള്ളി മേഖല കര്‍ഷകരുടെ ശവപറമ്പായിരുന്നുവെന്നും, ഇവിടെ ഇടതുപക്ഷ സംഘടനകള്‍ തുടക്കമിട്ട കര്‍ഷക പ്രക്ഷോഭമാണ് പിന്നീട് രാജ്യത്താകെ ആളിപ്പടര്‍ന്നതെന്നും സമരനേതാക്കള്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കര്‍ഷക സമരങ്ങള്‍ക്ക് വഴികാട്ടിയ വയനാട്ടിലെ കര്‍ഷക മണ്ണില്‍നിന്നും പുതിയ കാര്‍ഷിക നയത്തിനുള്ള രണ്ടാം സമരത്തിനും തുടക്കമായതായി നേതാക്കള്‍ പ്രസ്താവിച്ചു.
കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ത്തത്. നരേന്ദ്രമോഡി നേതൃത്വം നല്കിയ ബിജെപി സര്‍ക്കാര്‍ ഈ നയങ്ങള്‍ അതിനേക്കാള്‍ വേഗത്തില്‍ നടപ്പാക്കി. പുതിയ കരാര്കൊണ്ടുവരാനുള്ള ശ്രമത്തിലുമാണെന്ന് കര്‍ഷക പാര്‍ലമെന്റ് വിലയിരുത്തി. കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന നയങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും മുമ്പോട്ട് പോകുമ്പോള്‍ ബദല്‍നയം നടപ്പാക്കാനുള്ള പോരാട്ടത്തിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിനെ കര്‍ഷകര്‍ നോക്കികാണുന്നതെന്ന് പാര്‍ലമെന്റ് വിലയിരുത്തി,.
രാജ്യത്തെ ഐതിഹാസിക കര്‍ഷക സമരങ്ങളുടെ അമരക്കാരന് അഖിലേന്ത്യ കിസാന്‍സഭ അധ്യക്ഷന്‍ അശോക് ധാവ്ളെ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റിന് കൂടുതല്‍ ദിശാബോധം നല്കി മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി സായിനാഥ് സംസാരിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള കര്‍ഷകറാലി പുല്‍പ്പള്ളിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു. മുത്തുക്കുടകളും നാസിക് ഡോളും കൊഴുപ്പേകി. കര്‍ഷകരുടെ വേഷം അണിഞ്ഞ കുട്ടികള്‍ റാലിയുടെ മുന്‍നിരയില്‍ നീങ്ങി. തൊട്ടുപിന്നില്‍ ബാനറിന് പിറകിലായി കര്‍ഷകനേതാക്കളും കൃഷിക്കാരും തൊഴിലാളികളും അടിവച്ചു. അശോക് ധാവ്ളെ, പി സായ്നാഥ്, സത്യന്‍മൊകേരി, പി കൃഷ്ണപ്രസാദ്, പി ഗഗാറിന് തുടങ്ങിയവര്‍ തുറന്ന വാഹനത്തില്‍ കര്‍ഷകരെ അഭിവാദ്യം ചെയ്തു. മലയാളിയും അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന് റാലിയുടെ മുന്‍നിരയില്‍ മുദ്രാവാക്യം മുഴക്കി ആവേശം പകര്‍ന്നു. പാതകള്‍ക്കിരുവശവും ജനം തിങ്ങിനിറഞ്ഞു. അടുത്ത കാലത്ത് പുല്പ്പള്ളികണ്ട വലിയ കര്‍ഷകമുന്നേറ്റമായി റാലിയും പാര്‍ലമെന്റും മാറി.
പി എസ് ജനാര്ദനന്, കെ ശശാങ്കന്, അമ്പി ചിറയില്‍, സുരേഷ് താളൂര്‍, എന്‍ ഒ ദേവസ്യ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പ്രമേയം അവതരിപ്പിച്ചു. സി കെ ശശീന്ദ്രന് എംഎല്‍എ, അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്, കിസാന്‍ സഭ ദേശീയ സെക്രട്ടറി സത്യന് മൊകേരി, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്, പി സന്തോഷ് കുമാര്‍, വി പി വര്‍ക്കി, ബെന്നി കുറുമ്പാലക്കാട്ടില്‍, കെ എ ആന്റണി, സണ്ണി മാത്യു, സുരേഷ് താളൂര്‍, കെ ശശാങ്കന്, എം എസ് സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ടി ബി സുരേഷ് സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍