അമ്മയെ തലക്കടിച്ച് കൊന്ന സംഭവം; മകന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
ബത്തേരി പഴുപ്പത്തൂര്‍ കാവുംങ്കര കുറുമകോളനിയിലെ ചന്ദ്രിക(47)യെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകന് പ്രദീപിനെ(26) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. 2016 സെപ്തംബര്‍ 15ന് നടന്ന കൊലപാതക കേസില്‍ കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രദീപിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും. പ്രതിയുടെ അമ്മ രണ്ടാം വിവാഹം ചെയ്തതിലുള്ള വിരോധത്താലാണ് പ്രദീപ് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്. അന്നേ ദിവസം മദ്യലഹരിയില്‍ എത്തിയ പ്രദീപ് അമ്മ ചന്ദ്രികയെ മരക്കഷ്ണം ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു. ഇത് തടയാന്‍ ശ്രമിച്ച രണ്ടാനച്ഛന് ബാലകൃഷ്ണനും പ്രദീപിന്റെ മര്‍ദ്ദനമേറ്റിരുന്നു.സംഭവ ദിവസം തലക്ക് പിന്നില്‍ അടിയേറ്റ് ചന്ദ്രിക ബോധരഹിതയാകുകയായിരുന്നു. തുടര്‍ന്ന് രാത്രി ഒന്‍പതോടെ പ്രദീപ് സമീപ വാസികളോട് സംഭവം പറയുകയും തുടര്‍ന്ന് നാട്ടുകാര്‍ ചന്ദ്രികയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11 ഓടെ മരിക്കുകയുമായിരുന്നു. ഈ സമയത്താണ് മര്‍ദനമേറ്റ ബാലകൃഷ്ണനും വീട്ടിലുണ്ടന്ന വിവരം പ്രദീപ് നാട്ടുകാരോട് പറഞ്ഞത്. പിന്നീട് ബാലകൃഷ്ണനെയും നാട്ടുകാര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രധാന സാക്ഷികള്‍ കൂറുമാറിയിട്ടും കുറ്റമറ്റ അന്വേഷണത്തിന്റെയും, ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജ് രാമകൃഷ്ണന് വിധിക്കും. സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ഡി സുനില്‍ ആണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിലാഷ് ഹാജരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍