സിപി ഐഎമ്മില്‍ പൊട്ടിത്തെറി;മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധം:സിപിഐ എം ജില്ല സെക്രട്ടറിയേറ്റ്
കല്‍പ്പറ്റ:തവിഞ്ഞാല്‍ സര്‍വീസ്സഹകരണ ബാങ്ക് ജീവനക്കാരനും, പാര്‍ട്ടി അംഗവുമായ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപി ഐഎമ്മില്‍ പൊട്ടിത്തെറി നടക്കുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗവും, ബാങ്ക് പ്രസിഡണ്ടുമായിരുന്ന പി.വാസുവിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.മാനന്തവാടി ഏരിയാ കമ്മിറ്റി സംഘടനാ തീരുമാനം ജില്ലാകമ്മിറ്റിയെ അറിയിക്കുകയും ചെയ്തിരുന്നു. സംഘടനാ പ്രശ്നമായതിനാല്‍ സംസ്ഥാന നേതൃത്വത്തിന്റെ സഹായത്തോടുകൂടി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചുണ്ടെന്നും ലോകസഭാ ഇലക്ഷന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഐ(എം) രീതി അനുസരിച്ച് സംഘടനാ തീരുമാനങ്ങള്‍ എടുക്കാറില്ലെന്നും സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
എന്നാല്‍ പാര്‍ട്ടി ഇപ്പോഴും മുന്‍ നിശ്ചയിച്ച പ്രകാരം വാസുവിനെ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ആ നില ഇപ്പോഴും തുടരുകയാണ്. പാര്‍ട്ടി പരിപാടികളിലും, വര്‍ഗ്ഗബഹുജന സംഘടനാ പരിപാടികളിലും വാസുവിനെ ഇന്നേവരെ പങ്കെടുപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍പോലും നാളിതുവരെ പങ്കെടുപ്പിച്ചിട്ടില്ല. ഈ കാര്യത്തിന് എന്തെങ്കിലും മാറ്റം വരുത്താന്‍ പാര്‍ട്ടിയുടെ ഒരു കമ്മിറ്റിയും തീരുമാനിച്ചിട്ടില്ല. എന്നാല്‍ അന്തിമമായ സംഘടനാ നടപടി പ്രഖ്യാപിച്ചിട്ടില്ല എന്നു മാത്രമേയുള്ളു. തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതിനെ വളച്ചൊടിച്ച് അതിപ്രധാനമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് കരുത്തേകാന്‍ വേണ്ടി നടത്തുന്ന കള്ളപ്രചരണമാണ് വാര്‍ത്തയുടെ അടിസ്ഥാനം. വര്‍ഗ്ഗീയതയ്ക്കെതിരായ ഇന്ത്യന്‍ ജനതയുടെ ഏറ്റവും ശക്തമായ പോരാട്ടമാണ് ലോകസഭാ തിരഞ്ഞെടുപ്പെന്ന് തിരിച്ചറിഞ്ഞ് ഇത്തരം കള്ള പ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ജാഗ്രതയോടെ നേരിടണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍