സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ സംയുക്ത നടപടി; അതിര്‍ത്തി ജില്ലകളിലെ ഉന്നതോദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വയനാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉന്നതോദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ എ.ആര് അജയകുമാറിന്റെ അധ്യക്ഷതയില്‍ വൈത്തിരി വില്ലേജ് റിസോര്‍ട്ടിലായിരുന്നു യോഗം. തെരഞ്ഞെടുപ്പ് കാലയളവില്‍ നികുതി വെട്ടിച്ചുള്ള ചരക്ക് കടത്ത്, കുഴല്‍പ്പണം, മദ്യക്കടത്ത് എന്നിവ തടയുന്നതിനാവശ്യമായ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. അതിര്‍ത്തികളില്‍ നിരീക്ഷണം കര്‍ശനമാക്കും. ആവശ്യമായ ജീവനക്കാരെ നിയോഗിച്ച് ചെക്പോസ്റ്റുകള്‍ ശാക്തീകരിക്കും.
വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മദ്യ ലഭ്യതയില്ലെന്ന് ഉറപ്പുവരുത്തും. കുറ്റകൃത്യങ്ങള്‍ക്കു തടയിടാന്‍ കുറ്റവാളികളുടെ പട്ടികയും രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിക്കുന്ന വിവരങ്ങളും പരസ്പരം കൈമാറും. വോട്ടിങ് ഉറപ്പുവരുത്താന്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ എസ്റ്റേറ്റുകളിലും മറ്റും ജോലി ചെയ്യുന്ന വയനാട്ടുകാരായ തൊഴിലാളികള്‍ക്ക് ഏപ്രില്‍ 22, 23 തിയ്യതികളില്‍ അവധി നല്‍കണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു.
കോഴിക്കോട് കലക്ടര്‍ ശീറാം സാംബശിവറാവു, മലപ്പുറം കലക്ടര്‍ അമിത് മീണ, നീലഗിരി ജില്ലാ കലക്ടര്‍ ജെ ഇന്നസെന്റ് ദിവ്യ, വയനാട് എസ്പി ആര്.കറപ്പസാമി, മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍, ചാമരാജ്നഗര്‍ എസ്.പി ധര്‍മേന്ദര്‍ കുമാര്‍ മീണ, മൈസൂരു ജില്ലാ പോലിസ് മേധാവി അമിത് സിങ്, നീലഗിരി എസ്പി ഷണ്മുഖപ്രിയ, വയനാട് സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കോഴിക്കോട് സബ് കലക്ടര്‍ വി.വിഗ്നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ അഞ്ജു, വയനാട് എ.ഡി.എം കെ.അജീഷ്, മൈസൂരു എക്സൈസ് സൂപ്രണ്ട് എന്‍.മഞ്ജുനാഥ്, ഡെപ്യൂട്ടി കമ്മീഷണര്‍ എം.രൂപ, വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍, കൂര്‍ഗ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വീരണ്ണ ഭഗവതി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍