വടക്കനാട് കൊമ്പനെ മയക്കുവെടി വച്ചു ;ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വടക്ക നാട് കൊമ്പനെ ഒടുവില്‍ മടയക്കുവെടി വെച്ചു. ഇന്ന് രാവിലെ ആറ് മണിക്ക് വടക്കനാട് വനമേഖലയിലെ പണയമ്പം ചെമ്പരത്തി മൂലവെച്ചാണ് ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടി വെച്ചത്. നീലകണ്ഠന്, പ്രമുഖ സൂര്യന് തുടങ്ങിയ കുങ്കിയാനകളുടെ സഹായത്താല്‍ കൊമ്പനെ ആന പന്തിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
2017 നവംബര്‍ മാസം മുതല്‍ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്ച്യാട് വന്യജീവി റെയിഞ്ചില്‍ ശല്യക്കാരനായി നിലകൊണ്ടിരുന്ന കൊമ്പനാണ് വടക്കനാട് കൊമ്പന്. കൊമ്പനെ 13.03.2018ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. പിന്നീട്, 30.05.2018 ന് ആനയുടെ ആക്രമണത്തില്‍ ഒരു ആദിവാസി ബാലന് കൊല്ലപ്പെട്ടതിനാല്‍ വടക്കനട് കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയില്‍ ആക്കാന്‍ കേരള ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഉത്തരവിട്ടിരുന്നു.
അതിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ കൊമ്പനാന കര്‍ണ്ണാടക സംസ്ഥാനത്തേക്ക് കടന്നതിനാലും തിരികെ വരാത്തതിനാലും മേല്‍ ഉത്തരവ് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് 24.12.2018 ന് കര്‍ണ്ണാടക സംസ്ഥാനത്തെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്നും വടക്കനാട് ഭാഗത്ത് തിരിച്ചെത്തിയ കൊമ്പനാനയെ മുത്തങ്ങ ആനക്യാമ്പിലെ കുങ്കി ആനകളുടെ മദപ്പാടും, ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുങ്കി ആനകളുടെ ലഭ്യതക്കുറവും കാരണം നാളിതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലായിരുന്നു.കേരള ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് തമിഴ്നാട് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനോട് കുങ്കി ആനകള്‍ക്കായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലായിരുന്നു.
ഒടുവില്‍ മുത്തങ്ങ ആനക്യാമ്പിലെ ഇപ്പോള്‍ മദപ്പാടില്‍ നിന്നും മോചിതരായ പ്രമുഖ, നീലകണ്ഠന് എന്നീ കുങ്കി ആനകളുടെയും, സൂര്യന് എന്ന മറ്റൊരു കുങ്കി ആനയുടെയും സഹായത്തോടെ നിലവിലുള്ള സാഹചര്യം വിലയിരുത്തിയ ശേഷം വടക്കനട് കൊമ്പനെ മയക്കുവെടിവെച്ചു പിടികൂടി മുത്തങ്ങ ആനപ്പന്തിയില്‍ ആക്കാന്‍ വയനാട് വൈല്‍ഡ് ലൈഫ് സാങ്ങ്ച്വച്വറി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.അതിന്റെ ഭാഗമായി ഇന്നലെ നടത്തിയ പരിശ്രമം പാഴായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ ഓപ്പറേഷന് വിജയിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍