സുപ്രീം കോടതി നിര്‍ദേശം: ഭൂസമര കേന്ദ്രങ്ങളില്‍ അങ്കലാപ്പ്
കല്‍പ്പറ്റ:വനാവകാശ നിയമത്തിന്റെ പരിരക്ഷയില്ലാതെ വനത്തില്‍ താമസിക്കുന്ന ആദിവാസികളെ ജൂലൈ 24 നകം ഒഴിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സുപ്രീം കോടതി നിര്‍ദേശം വയനാട്ടില്‍ ആദിവാസി ഭൂസമര കേന്ദ്രങ്ങളില്‍ അങ്കലാപ്പിനു കാരണമായി.കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് സമരകേന്ദ്രങ്ങളിലെ കോടതി നിര്‍ദേശത്തെക്കുറിച്ചു കേട്ടറിഞ്ഞ ആദിവാസി കുടുംബങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സുപ്രീം കോടതി ഡിവിഷന് ബെഞ്ച് നല്കിയ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിനെയും വനഭൂമിയില്‍ ആദിവാസി ഭൂസമരത്തിനു നേതൃത്വം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും വെട്ടിലാക്കി. വനാവകാശ നിയമത്തിന്റെ പരിരക്ഷയില്ലാതെ കേരളത്തില്‍ 894 ആദിവാസി കുടുംബങ്ങള്‍ വനത്തില്‍ കഴിയുന്നതായാണ് സംസ്ഥാന സര്‍ക്കാര്‍ സൂപ്രീം കോടതിയ ബോധിപ്പിച്ചത്. വനാവാകാശ നിയമപ്രകാരം രേഖ ലഭിക്കുന്നതിനു 39,999 അപേക്ഷളാണ് സംസ്ഥാനത്തു ലഭിച്ചത്. ഇതില്‍ 894 എണ്ണമാണ് വിവിധ കാരണങ്ങള്‍ മൂലം തള്ളിയത്. ഇതിനു പുറമേയാണ് വനഭൂമി കൈയേറി കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍. വനവാകാശ നിയമപ്രകാരം കൈവശരേഖ ലഭിക്കുന്നതിനു ലഭിച്ച അപേക്ഷകളില്‍ തള്ളിയ കേസുകളില്‍ ഒഴിപ്പിക്കല്‍ ഉണ്ടായാല്‍ ഭൂസമര കേന്ദ്രങ്ങളിലുള്ളവരെയും കാടിറക്കേണ്ടിവരും. 2005 ഡിസംബര്‍ 13 വരെ തലമുറകളായി വനത്തില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്റെ മുഖ്യ ഗുണഭോക്താക്കള്‍.
സി.പി.എമ്മിന്റെ പോഷക പ്രസ്ഥാനമായ ആദിവാസി ക്ഷേമ സമിതിയുടെ നിയന്ത്രണത്തിലാണ് ജില്ലയിലെ ഭൂസമരകേന്ദ്രങ്ങളില് അധികവും. ആദിവാസി കോണ്‍ഗ്രസ്(കോണ്‍ഗ്രസ്), ആദിവാസി സഭ(സി.പി.ഐ), ആദിവാസി മോര്‍ച്ച(ബി.ജെ.പി), ആദിവാസി ഗോത്രമഹാസഭ തുടങ്ങിയവയുടെ നേതൃത്വത്തിലും ജില്ലയില്‍ ഭൂസമരം നടത്തുന്നുണ്ട്. വര്‍ഷങ്ങള്‍ മുമ്പ് കൈയേറി കുടില്‍കെട്ടി താമസിച്ചും കൃഷിചെയ്തും വരുന്ന ഭൂമി സ്വന്തമാകുന്നതും കാത്ത് ആദിവാസി കുടുംബങ്ങള്‍ കഴിയുന്നതിനിടെയാണ് സൂപ്രീം കോടതി നിര്‍ദേശം.
വടക്കേ വയനാട്ടില്‍ മാനന്തവാടി റേഞ്ചില്‍ മക്കിയാട് തുമ്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി, ബേഗൂര്‍ റെയ്ഞ്ചിലെ കല്ലോടുകുന്ന്, തവിഞ്ഞാല്‍, പിലാക്കാവ്, താരാട്ട്, പഞ്ചാരക്കൊല്ലി, റസല്‍, അമ്പുകുത്തി, പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ്, മക്കിമല, പൊയില്‍, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, കുമാരമല എടപ്പടി, പേരിയ റെഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാന്‍കുന്ന്, അയ്യാനിക്കല്‍, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക്, കരിമാനി, എടത്തന, കൊല്ലങ്കോട്, നാല്‍പ്പത്തിയൊന്നാം മൈല്‍, ഇല്ലത്തുമൂല, പണിക്കര്കുഴിമവ, വരയാല്‍ കരിമാനി, കണിപ്പുര ചമ്പക്കുന്ന് എന്നിവിടങ്ങളിലും സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ചീയമ്പം, എഴുപത്തിമൂന്നു, ഇരുളം, മൂന്നാനക്കുഴി എന്നിവിടങ്ങളിലും ഭൂസമര കേന്ദ്രങ്ങളുണ്ട്. ചീയമ്പത്ത് ആദിവാസി ക്ഷേമ സമിതിയുടെ നിയന്ത്രണത്തിലുള്ള ഭൂസമര കേന്ദ്രത്തില്‍ മാത്രം 115 കുടംബങ്ങളുണ്ട്. ഏകദേശം ഒരേക്കര്‍ ഭൂമിയാണ് ഓരോ കുടുംബത്തിന്റെയും കൈവശം.
2012 മെയ്, ജൂണ്‍ മാസങ്ങളില്‍ വനഭൂമി കൈയേറിയവരാണ് സമരകേന്ദ്രങ്ങളിലുള്ളത്. 2012 ജൂലൈയില്‍ സമരകേന്ദ്രങ്ങളിലെ 1287 താത്കാലിക കുടിലുകള്‍ പൊളിച്ചുനീക്കിയ വനപാലകര്‍ 296 സ്ത്രീകള്‍ അടക്കം 826 പേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ച മുറയ്ക്ക് ആദിവാസികള്‍ സമരകേന്ദ്രങ്ങളില്‍ തിരികെയെത്തുകയാണ് ഉണ്ടായത്. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കുകയുമുണ്ടായി. കൈയേറ്റം ഒഴിപ്പിക്കാന്‍ പിന്നീടിന്നോളം വനവകുപ്പ് ശ്രമിച്ചിട്ടില്ല.
കൈവശഭൂമി സമീപഭാവിയില്‍ പതിച്ചുകിട്ടുമെന്നാണ് വനം കൈയേറ്റത്തിനു നേതൃത്വം നല്കിയ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ആദിവാസികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നത്. പട്ടയമോ കൈവശരേഖയോ കിട്ടിയില്ലെങ്കില്‍ത്തന്നെ കേരളം ആരുഭരിച്ചാലും കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്ന ആശ്വാസത്തിലായിരുന്നു ആദിവാസി കുടുംബങ്ങള്‍. കൈയേറിയ ഭൂമിയില്‍ പലരും ദീര്‍ഘകാല വിളകളും കൃഷി ചെയ്തിട്ടുണ്ട്.
കോടതി നിര്‍ദേശം നീക്കിക്കിട്ടുന്നതിനു കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനാണ്
് പട്ടികവര്‍ഗ സംഘടനകളുടെ തീരുമാനം. കോടതി നിര്‍ദേശം സൃഷ്ടിച്ച പ്രതിസന്ധി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിനു ഇടപെടുമെന്നു അദ്ദേഹം ഉറപ്പുനല്‍കിയതായും ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു. ആദിവാസി സംഘടനകളുടെ കൂട്ടായ്മയുണ്ടാക്കി ഡല്‍ഹിയില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കുന്നതടക്കം നിയമവഴികള്‍ തേടുമെന്നും ജാനു വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനമാണ് രാജ്യവ്യാപകമായി പത്തു ലക്ഷം ആദിവാസി കുടുംബങ്ങളെ ബാധിക്കുന്ന കോടതി നിര്‍ദേശത്തിനു കാരണമായതെന്നു ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ.കെ. ശങ്കരന് പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശം നീതിക്കും രാജ്യത്തിന്റെ ആര്‍ജിത സംസ്കാരത്തിനും യോജിക്കാത്തതും തിരുത്തപ്പെടേണ്ടതുമാണെന്നു വയനാട് ആദിവാസി ഭൂസമര സഹായസമിതി ചെയര്മാന് അഡ്വ.പി. ചാത്തുക്കുട്ടി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍