സര്‍ക്കാര്‍ സേവനങ്ങള്‍ നവീകരിക്കപ്പെടണം:വി.എസ്. അച്യുതാനന്ദന്
സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി കാലാനുസൃതമായി നവീകരിക്കപ്പെടണമെന്ന് സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ നടന്ന കമ്മീഷന് സിറ്റിങില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. നയങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന നടപടികളിലൂടെയാണ് പൗരസമൂഹത്തിന് സേവനങ്ങള്‍ എത്തേണ്ടത്. അതിനുള്ള ഉപകരണമാണ് ഉദ്യോഗസ്ഥ സംവിധാനങ്ങളും ഭരണപരിഷ്കാര നടപടികളും. ഇതെല്ലാം എങ്ങനെ നിര്‍വഹിക്കണമെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ട നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ജനസമ്പര്‍ക്ക പരിപാടികളിലൂടെ ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനാണ് ഭരണ പരിഷ്കാര കമ്മീഷന് ശ്രമിക്കുന്നത്.പൗരകേന്ദ്രീകൃത സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കമ്മീഷന് ചര്‍ച്ച ചെയ്യുന്നത്. സേവനം ജനങ്ങളുടെ അവകാശമാണ്. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുവരികയാണെന്നും വി.എസ്.അച്യുതാനന്ദന് പറഞ്ഞു. പ്രശ്നങ്ങള്‍ പഠിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. വന്യമൃഗ സംഘര്‍ഷം, പരിസ്ഥിതി പ്രശ്നം, ആദിവാസി വിഭാഗങ്ങളുടെ പ്രശ്നം എന്നിവയ്ക്ക് കമ്മീഷന് പ്രത്യേക പരിഗണന നല്‍കുമെന്നും വി.എസ് അച്യുതാനന്ദന് പറഞ്ഞു.
ഭരണ പരിഷ്ക്കാര കമ്മീഷന്റെ അഞ്ചാമത്തെ പബ്ലിക് ഹിയറിങ്ങാണ് ജില്ലയില്‍ നടന്നത്. 80 ലധികം പൗര കേന്ദ്രീതമായ പരാതികള്‍ ഭരണ പരിഷ്കാര കമ്മീഷന് മുമ്പാകെ ലഭിച്ചു. മുതിര്‍ന്ന പൗരന്മാര്ക്കുളള പെന്ഷന് നിബന്ധന പിന്‍വലിക്കണം, വയോജന നയം നടപ്പിലാക്കണം, വയോജന ജാഗ്രത സമിതികള്‍ ചേരണം എന്നി ആവശ്യങ്ങള്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏകീകൃതമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കണം,പാരമ്പര്യ കൃഷികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം, വയനാട് സര്‍ക്കാര്‍ മെഡിക്കള്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണം, നഗരസഭയ്ക്ക് കൂടുതല്‍ വികസന ഫണ്ടുകള്‍ നേരിട്ട് നല്കാന് സംവിധാനം വേണം, ഭിന്നശേഷിക്കാര്‍ക്കായി പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണം, റാമ്പുകളുടെ നിര്‍മ്മാണം ശാസ്ത്രീയമാക്കണം, അങ്കണവാടി ജീവനക്കാരുടെ ഹോണറേറിയവും പെന്‍ഷനും പരിഷ്കരിക്കണം, പഞ്ചായത്ത് ചട്ടം കാലാനുസൃതമായി ഭേദഗതി ചെയ്യണം, ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും കെട്ടിട നികുതി സമ്പ്രദായത്തില്‍ മാറ്റം വേണം, തൊഴിലുറപ്പ് ജീവനക്കാരുടെ ആനുകൂല്യം വര്‍ദ്ധിപ്പിക്കണം, തൊഴിലുറപ്പ് കൂലി സമയബന്ധിതമായി ലഭ്യമാക്കണം, തൊഴിലുറപ്പ് പദ്ധതിയില്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അധിക തുക അനുവദിക്കണം, വനവകാശ നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം, ജനപ്രതിനിധികള്‍ക്ക് മാന്യമായ ഹോണറേറിയം ലഭ്യമാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കമ്മീഷനു മുമ്പാകെ എത്തി.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഒ.ആര് കേളു, ഐ.സി ബാലകൃഷ്ണന്, കമ്മീഷന് അംഗം നീലാഗംഗാധരന്, കമ്മീഷന് സെക്രട്ടറി ഷീലാ തോമസ്, നഗരസഭാ ചെയര്മാന് ടി.എല്‍ സാബു, എ.ഡി.എം കെ.അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍