ആദിവാസി ജനവിഭാഗം;പ്രശ്നങ്ങളും പ്രതീക്ഷകളും സംവാദം സംഘടിപ്പിച്ചു.
പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും പരിഹരിക്കാനും നിറവേറ്റാനും സാധിക്കാത്ത സംവിധാനങ്ങള്‍ക്ക് മാറ്റം വരണമെന്ന് സംസ്ഥാന ഭരണ പരിഷ്ക്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ പ്രശ്നങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ സംസ്ഥാന ഭരണ പരിഷ്ക്കാര കമ്മീഷന് സുല്‍ത്താന്‍ ബത്തേരി അധ്യാപകഭവനില്‍ പ്രത്യേക ക്ഷണിതാക്കളുമായി നടത്തിയ സംവാദത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ തന്നെ പ്രത്യേക അവകാശങ്ങള്‍ കല്പിച്ചു നല്‍കിയിട്ടുണ്ടെങ്കിലും ഇവരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ സാധിച്ചിട്ടില്ല. തനത് സാംസ്ക്കാരിക സവിശേഷതകള്‍ക്ക് കോട്ടം വരുത്താതെയുളള പദ്ധതികള്‍ ആവിഷ്ക്കരിച്ച് ആദിവാസി ജനവിഭാഗത്തെ ശാക്തീകരിക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ആദിവാസി വിഭാഗക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങളും ഉന്നമനത്തിനാവശ്യമായ നിര്‍ദ്ദേശങ്ങളും ക്ഷണിതാക്കള്‍ ഭരണ പരിഷ്കാര കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചു. ഊരു കൂട്ടങ്ങള്‍ക്ക് ഗ്രാമസഭകള്‍ക്ക് തുല്യമായ അധികാരം നല്‍കുക, സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുക, ബിരുദധാരികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പ്രത്യേകം റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുക, ആദിവാസി വിഭാഗത്തില്‍ കൂടുതല്‍ മധ്യവര്‍ഗ വിഭാഗങ്ങളെ സൃഷ്ടിക്കുന്നതിന് കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുക,ആദിവാസികളുടെ സമഗ്ര ഉന്നമനത്തിനായി കൂടുതല്‍ സംവരണം വേണം തുടങ്ങിയ ആവശ്യങ്ങള്‍ സംവാദത്തില്‍ ഉയര്‍ന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും നിയമനങ്ങളിലും കൂടുതല്‍ പ്രാധാന്യം നല്‍കണം. കൂടാതെ ഈ മേഖലയിലെ സൊസൈറ്റികള്‍ ശക്തമാക്കണം. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ ആദിവാസി വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം. ആദിവാസി കുട്ടികള്‍ക്കായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കാന് കൂടുതല്‍ പ്രാധാന്യം നല്‍കണം. കൂടാതെ കൊഴിഞ്ഞുപോക്ക് തടയാന്‍ കായിക മേഖലയെ കൂടി ഉപയോഗപ്പെടുത്തണം. ആദിവാസികള്‍ക്ക് ശവസംസ്കാരത്തിനു വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കണം. വിദൂര കോളനികളിലടക്കം അങ്കണവാണികള് പ്രവര്‍ത്തിക്കാനുള്ള നടപടി വേണം എന്നീ നിര്‍ദ്ദേശങ്ങളും പ്രശ്ന പരിഹാരത്തിനായി വിവിധ പ്രതിനിധികള്‍ മുന്നോട്ടുവെച്ചു. എം.എല്‍.എ മാരായ സി.കെ ശശീന്ദ്രന്, ഒ.ആര് കേളു, കമ്മീഷന് അംഗം നീലാഗംഗാധരന്, കമ്മീഷന് മെമ്പര്‍ സെക്രട്ടറി ഷീലാ തോമസ്, എ.ഡി.എം കെ.അജീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍