പീപ്പിള്‍സ് ടൗണ്‍ഷിപ്പ് പ്രൊജക്ടിന് മന്ത്രി തറക്കല്ലിട്ടു
പനമരം: പീപ്പിള്‍സ് ഫൗണ്ടേഷന് കേരളയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി പീപ്പിള്‍സ് ടൗണ്‍ഷിപ്പ് പ്രൊജക്ടിന്റെ ശിലാസ്ഥാപന കര്‍മ്മം തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വ്വഹിച്ചു.പ്രളയ ദുരന്തത്തില്‍ ജീവിതം തന്നെ നഷ്ടപ്പെട്ട് പോയവര്‍ക്ക് കിടപ്പാടം ഒരുക്കുന്നത് മനുഷ്യ മനസിന്റെ നന്മയും കേരളത്തിന്റെ ഐക്യവുമാണ് ഉയര്‍ത്തികാട്ടുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നാടിന്റെ പുനഃസൃഷ്ടിയോടൊപ്പം മനസും,പങ്കാളിത്വവും സമര്‍പ്പിച്ച മലയാളിയെ മറ്റാര്‍ക്കും തകര്‍ക്കാനും,തളര്‍ത്താനും കഴിയില്ല. വീട് സ്വപ്നമാണ്, അതിനു സഹായിക്കുന്ന മനസ് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പീപ്പിള്‍സ് ഫൗണ്ടേഷന് ചെയര്‍മാനും, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി.അമീറുമായ പി.മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ജനസേവന ജീവകാരുണ്യ പ്രവര്‍ത്തനത്തനങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായി കണ്ട് പ്രാധാന്യം കൊടുത്ത പ്രസ്ഥാനമാണ് പീപ്പിള്‍സ് ഫൗണ്ടേഷനെന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ഉദാരമതികള്‍ പീപ്പിള്‍സ് ഫൗണ്ടേഷനെ വിശ്വസിച്ച് എല്പ്പിച്ച മുഴുവന്‍ സംഖ്യയും സന്നദ്ധ പ്രവര്‍ത്തകരുടെ മനുഷ്യവിഭവശേഷിയും കൂടി ചേര്‍ത്ത് കേരളത്തിന് തിരിച്ചു നല്കാന് സാധിക്കുന്ന രീതിയിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു. 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും 1000 വീടുകളുടെ പുനര്‍നിര്‍മ്മാണം നടത്തുകയും തൊഴിലുപകരണങ്ങളും സംരഭങ്ങളും പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്എം.എല്‍.എ ഐ.സി ബാലകൃഷ്ണര്‍ ശിലാസ്ഥാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വികസിതകേരളത്തിനകത്ത് നമ്മളറിയാത്ത നിരവധി പ്രതിസന്ധികളും, പ്രയാസപ്പെടുന്നവരും ഉണ്ടെന്നും, ഒരുമിച്ച് നിന്നാല്‍ അതിന് പരിഹാരം ഉണ്ടാക്കാനാകുമെന്നും ഐ.സി.ബാലകൃഷ്ണന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി.പ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വികസന കാഴ്ചപ്പാട് തിരുത്താന്‍ സര്‍ക്കാരും ,ജനങ്ങളും തയ്യാറാകണമെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.ഗാഡ്കില്‍ കമ്മറ്റി തൊടരുതെന്ന് ചൂണ്ടിക്കാണിച്ച മുഴുവന്‍ സ്ഥലങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. റിപ്പോര്‍ട്ട് തളളിക്കളഞ്ഞ് വിലപിക്കുന്നതിന് പകരം ശാസ്ത്രീയ പഠനവും, ബോധവത്കരണവും നടത്തണം. കേരളത്തില്‍ മാത്രം 5 ലക്ഷത്തോളം പേര് ഭൂരഹിതരാണ്.ഹാരിസണ്‍ അടകംകുത്തക കമ്പനികള്‍ അനധികൃതമായി ഭൂമി കൈയടക്കി വച്ചിരിക്കുന്ന നാട്ടില്‍ വികസനം രൂരഹിതര്ക്ക് കൂടിയുള്ളതാവണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ , പനമരം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജുല്‍ന ഉസ്മാന്, ഏബിള്‍ ഇന്റര്‍നാഷണല്‍ എം.ഡി സിദ്ദീഖ് പുറായില്‍, പി.കെ.അബ്ദുറസാഖ് (ഗള്‍ഫ് ടെക്), വി.മുഹമ്മദ് ശരീഫ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് മാലിക് ഷഹബാസ് സ്വാഗതവും, കണ്‍വീനര്‍ നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.പനമരം കരിമ്പുമ്മലില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് വീടുകള്‍, പ്രീ സ്കൂള്‍, കമ്മ്യൂണിറ്റി സെന്റര്‍, കുടിവെള്ള പദ്ധതി, ഹെല്‍ത്ത് സെന്റര്‍ തുടങ്ങി ബ്രഹത് സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ് പദ്ധതി. സമയബന്ധിതമായി 2019 ആഗസ്റ്റ് മാസത്തോടെ പദ്ധതി പൂര്‍ത്തികരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍