വയനാട് ജില്ലയില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു ;പനിബാധിതന്‍ അവശനിലയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

വയനാട്ടില്‍ രണ്ടാമതൊരാള്‍ക്ക് കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു. അപ്പപാറ ഹെല്‍ത്ത് സെന്ററിന് കീഴിലുള്ള ബാവലിയിലെ 27 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജനുവരി 20 നാണ് ഇയ്യാളെ പനിബാധയോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശരീരസ്രവങ്ങളുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ വൈകുന്നേരത്തോടെയാണ് മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും രോഗബാധ സ്ഥിരീകരണ റിപ്പോര്‍ട്ട് വന്നത്. രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
അസുഖബാധിതരായ ഇരുവരും കര്‍ണ്ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ജോലിചെയ്തുവരികെയായിരുന്നൂവെന്നാണ് സൂചന. കര്‍ണ്ണാടകയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പലയിടത്തും കുരങ്ങുപനി വ്യാപകമായതോടെ ജില്ലയില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. അടുപ്പിച്ച് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി യുടെ നിര്‍ദ്ദേശവുണുണ്ട്. തിരുനെല്ലി പഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പൊതുജനം കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍:
* വനത്തിനുളളില്‍ പോകുമ്പോള്‍ കട്ടിയുളള, ഇളം നിറമുളള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെളള് കയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കണം.
* ചെളളിനെ അകറ്റി നിര്‍ത്തുന്ന ഒഡോമസ് പോലുളള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്.
* കാട്ടില്‍ നിന്ന് പുറത്തുവന്ന ഉടന്‍ വസ്ത്രങ്ങളും, ശരീരവും പരിശോധിച്ച് ചെളളില്ലെന്ന് ഉറപ്പ് വരുത്തുക. ചൂട് വെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും ചെയ്യുക.
* ശരീരത്തില്‍ ചെളള് പിടിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍, അമര്‍ത്തിക്കൊല്ലാതെ ശ്രദ്ധയോടെ നീക്കം ചെയ്യുക.
* ചെളളിനെ നീക്കംചെയ്ത ശേഷം കടിയേറ്റ ഭാഗവും കൈകളും സോപ്പുപയോഗിച്ച് നന്നായി കഴുകണം.
*കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.
*രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടുക. ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും പൂര്‍ണ്ണവിശ്രമം എടുക്കുന്നതും രോഗം എളുപ്പം ഭേദമാകാന്‍ സഹായിക്കും.
* യാതൊരുകാരണവശാലും സ്വയം ചികിത്സിക്കരുത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍