എഫ് സോണ്‍ നാടകമത്സരത്തില്‍ അരങ്ങുവാണത് പൂമല ബി എഡ് സെന്ററിലെ പെണ്‍കുട്ടികള്‍: 'പെണ്ണമ്മ' മികച്ച നാടകം
പുല്‍പ്പള്ളി:''വാഴക്കൈയ്യിലിരുന്ന് കാക്ക കരഞ്ഞാ എന്റെ മക്കള്‍ പറയും പെണ്ണുകാണാനാരോ വരുന്നുണ്ടെന്ന്...മധുരമുള്ള ചായേല് ഒരീച്ച വീണ് ചത്താലും എന്റെ മക്കള്‍ പറയും പെണ്ണുകാണാനാരോ വരുന്നുണ്ടെന്ന്...ചായേം, പലഹാരോമൊരുക്കി കാത്തിരിക്കുവാ എന്റെ പെണ്കുട്ട്യോള്...'' അഞ്ച് പെണ്മക്കളുള്ള പെണ്ണമ്മയെന്ന 55കാരിയുടെ വാക്കുകളാണിത്. അക്രമരാഷ്ട്രീയം നടക്കുന്ന നാട്ടില്‍ പെണ്മക്കളെ കെട്ടിച്ചയക്കാനാവാതെ ദുരിതത്തിലായ ഒരമ്മയുടെ വാക്കുകളാണിത്. പുല്‍പ്പള്ളി എസ് എന്‍ കോളജില്‍ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോണ്‍ കലോത്സവത്തില്‍ പൂമല ബി എഡ് സെന്ററിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച 'പെണ്ണമ്മ' എന്ന നാടകം ഒന്നാംസ്ഥാനം സ്വന്തമാക്കിയപ്പോള്‍ കേന്ദ്രകഥാപാത്രമായ അമ്മയുടെ വാക്കുകള്‍ പലപ്പോഴും കാഴ്ചക്കാരുടെ മിഴികളെ ഈറനാക്കി. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ സാധാരണകാണാറുള്ള അമച്വര്നാടകങ്ങളുടെ തിയ്യറ്റര്‍ സങ്കേതങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു പെണ്ണമ്മയിലെ ദൃശ്യചാരുതകള്‍. പഴമയും പുതുമയും ഇഴചേരുന്ന രംഗങ്ങള്‍ പലപ്പോഴും നാടകത്തിന്റെ കഥാഗതിയെ കൂടുതല്‍ തിളക്കമുള്ളതാക്കി. അക്രമരാഷ്ട്രീയത്തിന്റെ വേരുകള്‍ പടര്‍ന്ന് കൊലപാതകങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ അതിന്റെ അന്തരഫലങ്ങള്‍ നേരിട്ടവരെ ആറ് പേരിലൂടെ പറഞ്ഞിട്ടും, ഒരു സമൂഹത്തിന്റെ മൊത്തം വിഷയമാണതെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്താനായതാണ് നാടകത്തിന്റെ വിജയം. നാടകം തുടങ്ങുന്നത് വിവാഹാലോചനയുമായി വരുന്നവരിലൂടെയാണ്. പക്ഷേ, ഒരാലോചനയും നടക്കാതെ വരുമ്പോള്‍ വിവാഹമെന്ന സ്വപ്നത്തിലേക്ക് പെണ്ണമ്മയുടെ അഞ്ച് പെണ്‍കുട്ടികളും കയറിപ്പോകുന്നു. പതിയെ ഗൗരി, ലക്ഷ്മി, പാര്‍വതി, സീത, സരസ്വതി എന്നീ പെണ്ണമ്മയുടെ കുട്ടികള്‍ സ്വപ്നങ്ങളോട് പടവെട്ടിത്തുടങ്ങുന്നു. സ്വപ്നങ്ങള്‍ അവരെ വിശാലമായൊരു ലോകത്തേക്ക് ആനയിക്കുന്നുണ്ടെങ്കിലും മോഹഭംഗങ്ങളിലേക്കാണ് അവര്‍ കൂപ്പുകുത്തി വീഴുന്നത്. വീടിന്റെ സമീപത്തുള്ള പഞ്ചായത്തിന്റെ ശ്മശാനത്തിലേക്ക് കൊലപാതകരാഷ്ട്രീയത്തിന്റെ ഇരകള്‍ വെള്ളപുതച്ചെത്തുമ്പോള് അതും പെണ്‍കുട്ടികള്‍ക്ക് കാഴ്ച തന്നെയാണ്. ഒരുപാട് സ്വപ്നങ്ങളുള്ള കുടുംബങ്ങളുടെ അത്താണികള്‍ മണ്ണിലലിയുന്ന ദൈന്യതയാര്‍ന്ന കാഴ്ച. ഇത്തരത്തില്‍ അക്രമരാഷ്ട്രീയത്തെ എല്ലാത്തരത്തിലും നാടകം പ്രതിരോധിക്കാനും ,പ്രതിഷേധിക്കാനും ശ്രമിക്കുന്നുണ്ട്. ''കൊല്ലും കൊലയും നടക്കുന്ന നമ്മുടെ നാട്ടില്‍ പെണ്ണുചോദിച്ചാരെങ്കിലും വര്വോ'' പെണ്‍കുട്ടികളുടെ ഈ ചോദ്യത്തിന് മുമ്പില്‍ പകച്ചുനില്ക്കേണ്ടി വരുന്ന കാഴ്ചക്കാരെ സാക്ഷികളാക്കിയാണ് പെണ്ണമ്മയുടെ തീരശീല താഴുന്നത്. സിഗ്നല്‍ എന്ന നാടകത്തിലൂടെ പൂമല ബി എഡ് സെന്ററിലെ കുട്ടികള്‍ മുമ്പും എഫ് സോണ്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഇത്തവണ അരങ്ങിലെത്തിയത് സൗമ്യ എം ആര്, അതുല്യ എ ആര്, മെറിന് ഷാജി, ഐവി വിത്സന്, ശ്വേത പി സി, അഖില രാജ്, ശ്യാമ സി എസ്, നീതു എം എസ് എന്നിവരാണ്. പെണ്ണമ്മയായി വേദിയിലെത്തിയ സൗമ്യ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. എ ശാന്തകുമാറാണ് നാടകത്തിന്റെ രചന നിര്‍വഹിച്ചത്. അശോക് ബത്തേരിയാണ് സംവിധായകന്. ആറ് നാടകങ്ങളാണ് ഇത്തവണ എഫ് സോണ്‍ കലോത്സവവേദിയിലെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍