ശ്രദ്ധിക്കുക..! എടിഎം കാര്‍ഡ് തട്ടിപ്പ് മാനന്തവാടി സ്വദേശികളുടെ മുക്കാല്‍ ലക്ഷം രൂപ തട്ടി

മാനന്തവാടി എസ്ബിഐ ബാങ്കിലെ ഉപഭോക്താക്കളായ കമ്മന സ്വദേശി മോഹനന്‍, ചിറക്കര സ്വദേശി മാത്യു എന്നിവരുടെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മോഹനന്റെ 36,400 രൂപയും, മാത്യുവിന്റെ 40,000 രൂപയുമാണ് ഇവരറിയാതെ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നത്. ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ എസ്ബിഐയുടെ കൊല്‍ക്കത്ത ബ്രാഞ്ച് പരിധിയിലുള്ള എടിഎമ്മുകളില്‍ നിന്നുമാണ് പണം പിന്‍ലിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. ഉപഭോക്താക്കളുടെ എടിഎമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിച്ച തട്ടിപ്പ് നടത്തുന്ന സംഘമാണിതിന് പിന്നിലെന്ന് സംശയിക്കുന്നതായി ബാങ്കധികൃതര്‍ വ്യക്തമാക്കി. പണം നഷ്ടപ്പെട്ടവരുടെയുള്‍പ്പെടെ ചിലരുടെ മൊബൈലിലേക്ക് ഓണ്‍ ലൈന്‍ പര്‍ച്ചേസ് ചെയ്തതിന്റെ വണ്‍ടൈം പാസ് വേര്‍ഡ് എന്നപേരില്‍ റെഡ് ബസ് .ഇന്‍ എന്ന ലിങ്ക് വഴി മെസ്സേജുകള്‍ വന്നതായി കാണുന്നുണ്ട്. ഇത് തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കാണോയെന്ന് സംശയിക്കുന്നുണ്ട്.
മോഹനന്റെ അക്കൗണ്ടില്‍ നിന്നും, മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നും മൂന്ന് തവണകളിലായിട്ടാണ് പണം പിന്‍വലിച്ചിരിക്കുന്നത്. പണം പിന്‍വലിക്കപ്പെട്ടതിന് ശേഷം മെസ്സേജ് വന്നപ്പോഴാണ് ഇരുവരും ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് എടിഎം കാര്‍ഡുപയോഗിച്ച് കൊല്‍ക്കത്തയിലെ കൗണ്ടറുകളില്‍ നിന്നുമാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായത്. ഇതിനെ തുടര്‍ന്ന് ഇരുവരും ബാങ്കധികൃതര്‍ക്കും പോലീസിലും പരാതി നല്‍കി. ഡ്യൂപ്ലിക്കേറ്റ് എടിഎം കാര്‍ഡ് വഴി പണം തട്ടിയ കേസുകള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പരാതി ശ്രദ്ധയില്‍പ്പെടുന്നതെന്ന് ബാങ്കധികൃതര്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടവരുടെയുള്‍പ്പെടെ ചിലരുടെ മൊബൈലിലേക്ക് ഓണ്‍ ലൈന്‍ പര്‍ച്ചേസ് ചെയ്തതിന്റെ വണ്‍ടൈം പാസ് വേര്‍ഡ് എന്നപേരില്‍ റെഡ് ബസ് .ഇന്‍ എന്ന ലിങ്ക് വഴി മെസ്സേജുകള്‍ വന്നതായി കാണുന്നുണ്ട്. മാനന്തവാടിയിലെ കച്ചവടക്കാരനായ റമീസിന് ഇത്തരത്തില്‍ മെസ്സേജ് വന്നിരുന്നു. ഇത് തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കാണോയെന്ന് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തി തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍