രഞ്ജി ട്രോഫി ക്രിക്കറ്റ്: ചെറിയ സ്കോറില്‍ പുറത്തായ കേരളം തിരിച്ചടിക്കുന്നു; ആദ്യ ദിനം ഗുജറാത്ത് 75/4
വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്നുവരുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 185ന് അവസാനിച്ചു. ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗുജറാത്ത് നായകന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു അവരുടെ ബൌളിങ്. കേരളത്തിന് മികച്ച തുടക്കം ലഭിച്ചില്ലെന്ന് മാത്രമല്ല, വിക്കറ്റുകള്‍ ഇടക്കിടെ വീഴുകയും ചെയ്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെതിരെ കേരളം അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു.ആദ്യദിനം കളിയവസാനിച്ചപ്പോള്‍ 75 റണ്‍സെടുക്കുന്നതിനിടെ ഗുജറാത്തിന്റെ നാല് മുന്‍നിര ബാറ്റസ്മാന്മാരെ പവലിയനിലെത്തിക്കാന്‍ കേരളത്തിന് കഴിഞ്ഞു.
37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രാഹുല്‍ പി 26 റണ്‍സെടുത്തപ്പോള്‍ വിനൂപ് 25 റണ്‍സെടുത്തു. നായകന് സച്ചിന് ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല. ജലജ് സക്സേനക്ക് 14 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഗുജറാത്തിനായി സിടി ഗജ നാലു വിക്കറ്റ് വീഴ്ത്തി. അതേസമയം പരിക്കേറ്റ സഞ്ജു സാംസണ് ബാറ്റിംഗിന് തിരിച്ചിറങ്ങാത്തത് കേരളത്തിന് തിരിച്ചടിയായി. 17 റണ്‍സെടുത്ത സഞ്ജു പരിക്കേറ്റ് മടങ്ങുകയായിരുന്നു.
ഗുജറാത്തിനുവേണ്ടി ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പാര്‍ത്തിവ് പട്ടേല്‍ 36 ബോളില്‍ നിന്നും 43 റണ്‍സെടുത്ത് പുറത്തായി. ആര്‍വി ഷാ 15, പികെ പഞ്ചല്‍ 8, കാത്തന് ഡി പട്ടേല്‍ 1 എന്നിങ്ങനെയാണ് പുറത്തായ ഗുജറാത്ത് ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍. കേരളത്തിനുവേണ്ടി സന്ദീപ് വാര്യരും, ബേസില്‍ തമ്പിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാളെ രണ്ടാംദിനം കളിതുടങ്ങുമ്പോള്‍ ആദ്യം തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ഗുജറാത്തിനെ സമ്മര്ദ്ദത്തിലാഴ്ത്താനായിരിക്കും കേരള ബൗളര്‍മാര്‍ ശ്രമിക്കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍