വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ;ദുരൂഹത നീക്കണം:ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ത്ഥി വൈഷ്ണവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വൈഷ്ണവ് തീ കൊളുത്തി മരിക്കാനിടയായതിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ച് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാവണം.സ്കൂളിലെ കെമിസ്ട്രി അധ്യാപകന് നോബിളിന്റെ മാനസിക, ശാരീരിക പീഡനത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പുസ്തകത്തില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. പഠിക്കാന്‍ മിടുക്കനായിരുന്നു വൈഷ്ണവ്. ഇതുവരെ യാതൊരു സ്വാഭാവദൂഷ്യവും ഉണ്ടായിട്ടില്ല. ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അധ്യാപകനെതിരേ ഇതിനു മുമ്പും പരാതികളുണ്ടായിരുന്നതായി ആരോപണമുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ വൈഷ്ണവിന്റെ സഹപാഠികളില്‍ പലരും അധ്യാപകനെ പുകഴ്ത്തി പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെയാണെന്നും ഇവര്‍ ആരോപിച്ചു. ആരോടും കാര്യമായി ഇടപഴകാതെ പഠനത്തില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്ന വൈഷ്ണവിനെ സംബന്ധിച്ച് യാതൊരു അഭിപ്രായ വ്യത്യാസവും നാട്ടുകാര്‍ക്കിടയില്‍ ഇല്ല. ഇതിനിടെ മരണ കാരണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാനും വഴിതിരിച്ചുവിടാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് സംശയാസ്പദമാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ പോലീസ് തയാറാവണം. പാലിയാണ വായനശാലയില്‍ ചേര്‍ന്ന യോഗത്തിലാണ് 101 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വാര്‍ഡ് അംഗം പി. കുഞ്ഞിരാമന് ചെയര്‍മാനും എം. രാധാകൃഷ്ണന് കണ്വനറുമാണ്. പത്രസമ്മേളനത്തില്‍ പി. കുഞ്ഞിരാമന്, എം. രാധാകൃഷ്ണന്, വി.കെ. ഗോവിന്ദന്, പി.വി. ജോണ്‍, കെ. കുമാരന്, ഐക്കാരന് ഇസ്മയില്‍, കെ. രാകേഷ്, കെ.എസ്. സജേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍