ജീവനോപാധിക്കുള്ള വായ്പകളുടെ നടപടിക്രമം ലഘൂകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കല്‍പ്പറ്റ:പ്രളയാനന്തരം വായ്പകള്‍ക്കായി സാധാരണക്കാര്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ നടപടിക്രമം പരമാവധി ലഘൂകരിച്ച് അനൂഭാവപൂര്ണ്ണമായ സമീപനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അഭിപ്രായപ്പെട്ടു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം അര്‍ദ്ധവാര്‍ഷിക ജില്ലാതല ബാങ്കിങ് അവലോകനയോഗം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കാര്‍ഷികവൃത്തി ജീവനോപാധിയായുള്ള സാധാരണക്കാരാണ് ജില്ലയിലേറെയും. വായ്പയെടുത്തും മറ്റും കൃഷി ചെയ്തിരുന്നവുരുടെ വിളകള്‍ പ്രളയത്തില്‍ നശിച്ചിട്ടുണ്ട്. ഇതുമൂലം കടക്കെണിയിലായ കര്‍ഷകര്‍ മാനസിക സംഘര്‍ഷത്തിലാണ്. ജീവിതം വഴിമുട്ടിനില്ക്കുന്നവരെ സഹായിച്ചില്ലെങ്കില്‍ അവര്‍ നിത്യരോഗികളാകാന് സാധ്യതയുണ്ടെന്നും പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. പ്രളയശേഷം വിഭവം കുറവും ആവശ്യക്കാര്‍ കൂടുതലുമുള്ള ജില്ലയായി മാറിയിരിക്കുകയാണ് വയനാടെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എ.ആര്.അജയകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ സാമൂഹ്യ പ്രതിബദ്ധതാ വിഹിതം (സിഎസ്ആര്‍) പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്തി പുനര്‍നിര്‍മ്മാണത്തിന് ബാങ്കുകള്‍ സഹായം നല്കുന്നതില് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എം.ഐ.ഷാനവാസ് എം.പി യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്. മുപ്പത്തൊന്‍പത് വര്‍ഷത്തെ സേവനത്തിനുശേഷം ജനുവരിയില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന മുന്‍ എല്‍.ഡി.എം കല്‍പ്പറ്റ കാനറ ബാങ്ക് ചീഫ് മാനേജര്‍ എം.ഡി. ശ്യാമളയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും ചേര്‍ന്ന് ഷാളണിയിച്ച് അനുമോദിച്ചു. കാനറ ബാങ്ക് കോഴിക്കോട് മേഖല അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സി. രവീന്ദ്രനാഥന്‍ മുഖ്യ പ്രഭാഷണം നടത്തി. റിസര്‍വ്വ് ബാങ്ക് എല്‍.ഡി.ഒ ഹരിദാസ് വായ്പാ വിതരണത്തിന്റെ സ്ഥിതി വിവരക്കണക്ക് അവതരിപ്പിച്ചു. ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ജി. വിനോദ്, നബാര്‍ഡ് ഡി.ഡി.എം വി. ജിഷ, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ ബാങ്കുകള്‍ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ 1500 കോടി രൂപ വായ്പയായി വിതണം ചെയ്തതായി ജില്ലാതല ബാങ്കിംഗ് യോഗം വിലയിരുത്തി. ഇതില്‍ 1457 കോടി രൂപ മുന്‍ഗണന വിഭാഗത്തിലാണ് നല്‍കിയത്. കാര്‍ഷിക വായ്പയായി 1073 കോടിരൂപ വിതരണം ചെയ്തിട്ടുണ്ട്. കാര്‍ഷികേതര വായ്പയായി 242 കോടി രൂപയും മറ്റ് മുന്‍ഗണന വിഭാഗത്തില്‍ 142 കോടി രൂപയുമാണ് ഇതുവരെ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പയായി അനുവദിച്ചത്. സെപ്തംബര്‍ 30 വരെ 6284കോടി രൂപയാണ് ബാങ്കുകള്‍ വായപകളായി അനുവദിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5759 കോടി രൂപയായിരുന്നു വായ്പ. ഇതേ കാലയളവില്‍ നിക്ഷേപം 4579 കോടി രൂപയില്‍ നിന്നും 5787 കോടി രൂപയായി വര്‍ദ്ധിച്ചു. 15%വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.വിദേശ നിക്ഷേപം 701 കോടിയില്‍ നിന്നും 22% വര്‍ദ്ധന രേഖപ്പെടുത്തി 852 കോടി രൂപയായി. വായ്പാനിക്ഷേപ അനുപാതം 119 ശതമാനമാണ്. പ്രളയദുരിതാശ്വാസ പദ്ധതിയായ ആര്.കെ.എല്‍.എസിലൂടെ കുടുംബശ്രീ അംഗങ്ങള്‍ക്കായി 15കോടിയോളം രൂപ നല്‍കിയതായി യോഗം അറിയിച്ചു.പ്രളയ ദുരിതത്തില്‍പ്പെട്ടവരുടെ ബാങ്ക് വായ്പകളുടെ പുനര്‍ക്രമീകരണത്തിനും പുതിയ വായ്പയ്ക്കും ഉള്ള അപേക്ഷ ഡിസംബര്‍ 31 വരെ പരിഗണിക്കുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍