വന്യജീവി ശല്യം: തെക്കേ വയനാട്ടില്‍ നിര്‍മ്മിക്കേണ്ടതു 103.3 കിലോമീറ്റര്‍ റെയില്‍ വേലി
കല്‍പ്പറ്റ:103.3 കിലോമീറ്റര്‍ റെയില്‍ വേലി, 43.5 കിലോമീറ്റര്‍ സോളാര്‍ വേലി, 1119 കിലോമീറ്റര്‍ റീട്ടെയ്നിംഗ് വാള്, 48.75 കിലോമീറ്റര്‍ സോളാര്‍ വേലി അറ്റകുറ്റപ്പണി, 15.8 കിലോമീറ്റര്‍ കിടങ്ങ് അറ്റകുറ്റപ്പണി. ഇത്രയുമായാല്‍ തെക്കേ വയനാട് വനം ഡിവിഷനില്‍ കാടിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യജീവി ശല്യത്തിനു ഒരളവോളം പരിഹാരമാകും.189.04 കോടി രൂപയുണ്ടെങ്കില്‍ ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാമെന്നാണ് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രഞ്ജിത്ത്കുമാര്‍ ജില്ലാ വികസന സമിതിക്കു സമര്‍പ്പിച്ച പദ്ധതി രേഖയില്‍.ജില്ലാ ഭരണകൂടം നിര്‍ദേശിച്ചതനുസരിച്ചു ഡി.എഫ്.ഒ തയാറാക്കിയതാണ് പദ്ധതി രേഖ. നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷന് മേധാവികളും പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്. മനുഷ്യമൃഗ സംഘര്‍ഷം തുടര്‍ക്കഥയാണ് സൗത്ത് വയനാട് വനം ഡിവിഷിന്റെ പലഭാഗങ്ങളിലും. അതിനാല്‍ത്തന്നെ ഡി.എഫ്.ഒ സമര്‍പ്പിച്ച പദ്ധതി രേഖയ്ക്കു പ്രസക്തിയും ഏറെ. എങ്കിലും വേലികളുടെയും ട്രഞ്ചുകളുടെയും നിര്‍മാണത്തിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം ബാക്കി.
നോര്‍ത്ത് വയനാട്, ലൈഡ് ലൈഫ് ഡിവിഷനുകളില്‍നിന്നുള്ള പദ്ധതി രേഖകളും കണക്കിലെടുത്താല്‍ പ്രവൃത്തികള്‍ നടത്തുന്നതിനു 520 ഓളം കോടി രൂപ വേണം. ഇത്രയും വലിയ തുക മുടക്കാന്‍ നിവൃത്തിയില്ലെന്ന നിലപാടിലാണ് വനംവന്യജീവി വകുപ്പ്. എന്നിരിക്കെ കേന്ദ്രാവിഷ്കൃത ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്സ് പ്രോഗ്രാമിലാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങളെ വന്യജീവി ശല്യത്തില്‍നിന്നു മോചിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ നിര്‍വഹണം ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇതു എത്രകണ്ടു വിജയിക്കുമെന്നു കണ്ടറിയണം.
മേപ്പാടി, കല്പറ്റ, ചെതലത്ത് എന്നിങ്ങനെ മൂന്ന് റേഞ്ചുകള്‍ അടങ്ങുന്നതാണ് സൗത്ത് വയനാട് വനം ഡിവിഷന്. 294.94 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. മൂന്നു റേഞ്ചുകളിലുമായി 67.67 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും 223.48 ചതുരശ്ര കിലോമീറ്റര്‍ നിക്ഷിപ്ത വനവും ഉണ്ട്.
മേപ്പാടി റേഞ്ചിലെ ഈട്ടിക്കുന്ന വാക പ്ലാന്റേഷന്, വെങ്ങാക്കോട്, ആനപ്പാറ, ചെമ്പ്ര, ചന്ദ്രഗിരി, ചോലാടി, കല്പറ്റ റേഞ്ചിലെ വാരാമ്പറ്റ, കാപ്പിക്കളം, തരിയോട്, കറുകംതോട്, ചെതലത്ത് റേഞ്ചിലെ നെയ്ക്കുപ്പ, ചങ്ങലമൂല, പാതിരിയമ്പം, താഴെ പാതിരിയമ്പം, അമ്മാനി, ഗബ്രിയേല്കൊല്ലി, മാര്‍ക്കോസ് കൊല്ലി, ഓര്‍ക്കോട്ടുമൂല, പുലയന്‍മൂല, സ്വാമ്പ്, നഞ്ഞാറമൂല, മുക്രമൂല, ദാസനക്കര പ്രദേശങ്ങളിലാണ് വന്യജീവി ശല്യം രൂക്ഷം. ആന ഉള്‍പ്പെടെ വന്യജീവികള്‍ പതിവായി ഇറങ്ങുന്ന മറ്റു ജനവാസകേന്ദ്രങ്ങളും ഡിവിഷനിലുണ്ട്.
ഡിവിഷന് പരിധിയില്‍ 221.5 കിലോമീറ്റര്‍ സോളാര്‍ വൈദ്യുത കമ്പിവേലി നിലവിലുണ്ട്. ഇതില്‍
41.3 കിലോമീറ്റര്‍ കല്പറ്റ റേഞ്ചിലാണ്. മേപ്പാടി റേഞ്ചില്‍ 48.75ഉം ചെതലത്തു റേഞ്ചില്‍ 131.45ഉം കിലോമീറ്റര്‍ സോളാര്‍ വൈദ്യുത കമ്പിവേലിയാണുള്ളത്. 120 കിലോമീറ്റര്‍ നീളത്തില്‍ വനാതിര്‍ത്തിയുള്ള ചെതലയം റേഞ്ചില്‍ 12.9 കിലോമീറ്റര്‍ ആനപ്രതിരോധ കല്മതില് നിര്‍മിച്ചിട്ടുണ്ട്. കല്പറ്റ, മേപ്പാടി റേഞ്ചുകളില്‍ വനാതിര്‍ത്തി പല ഭാഗങ്ങളിലും കുന്നും മലകളും ചതുപ്പുകളുമായതിനാല് ആനപ്രതിരോധ മതില് പണിതിട്ടില്ല.
പദ്ധതി രേഖയനുസരിച്ച് 103.3 കിലോമീറ്റര്‍ റെയില്‍വേലി നിര്‍മിക്കുന്നതിനു 18,954 ലക്ഷം രൂപയാണ് ആവശ്യം. ചെതലത്ത് റേഞ്ചില്‍ 50.3ഉം( 9,054 ലക്ഷം രൂപ), മേപ്പാടി റേഞ്ചില്‍38ഉം(6,840 ലക്ഷം), കല്പറ്റ റേഞ്ചില്‍ 15ഉം(2,700 ലക്ഷം രൂപ)കിലോമീറ്റര്‍ റെയില്‍ വേലിയാണ് പണിയേണ്ടത്. ഒരു കിലോമീറ്റര്‍ റെയില്‍വേലി നിര്‍മാണത്തിനു ഏകദേശം ഒന്നരക്കോടി രൂപയാണ് ചെലവ്.
മൂന്നു റേഞ്ചുകളിലുമായി 43.5 സോളാര്‍ വൈദ്യുത കമ്പിവേലി നിര്‍മാണത്തിനു 87 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.സോളാര്‍ വേലിയില്‍ 26.5 കിലോമീറ്റര്‍(53 ലക്ഷം രൂപ) ചെതലത്ത് റേഞ്ചിലും 14 കിലോമീറ്റര്‍(28 ലക്ഷം) മേപ്പാടി റേഞ്ചിലും മൂന്നു കിലോമീറ്റര്‍ (ആറു ലക്ഷം രൂപ) കല്പറ്റ റേഞ്ചിലുമാണ്.ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് റീട്ടെയിനിംഗ് വാള് നിര്‍മിക്കേണ്ടത്. 133.92 ലക്ഷം രൂപയാണ് ഇതിനാവശ്യം. മേപ്പാടി റേഞ്ചില്‍ നിലവിലുള്ള സോളാര്‍ വൈദ്യുത കമ്പിവേലിയില്‍ 48.75 കിലോമീറ്ററിലും 15.8 കിലോമീറ്റര്‍ ആനപ്രതിരോധക്കിടങ്ങിലും അറ്റകുറ്റപ്പണിയും നടത്തേണ്ടതുണ്ട്. ഇതിനു 30 ലക്ഷം രൂപ വേണം. പ്രശ്നക്കാരായ ആനകളെ വനത്തില്‍നിന്നു തുരത്തുന്നതിനു പരിചയ സമ്പന്നരായ വാച്ചര്‍മാരെ നിയമിക്കുന്നതിനുള്ള ചെലവും ഉള്‍പ്പെടുത്തിയാണ് പദ്ധതി രേഖ സമര്‍പ്പിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍