റോഡ് നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യം ജനവാസ മേഖലയില്‍ തള്ളി ; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ നിന്നും സംസ്കരണത്തിനായി കൊണ്ടു പോയ 50 ടിപ്പറോളം മാലിന്യം റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ 102 ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മണങ്ങുവയല്‍ കോളനിക്ക് സമീപത്തെ റോഡില്‍ തള്ളി. മീനങ്ങാടി ടൗണില്‍ നിന്നും, സമീപ പ്രദേശങ്ങളില്‍ നിന്നും മീനങ്ങാടി ഗ്രാമപഞ്ചായത്ത് ശുചീകരണത്തിന്റെ ഭാഗമായി നാളിതുവരെ ശേഖരിച്ച പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യ കൂമ്പാരമാണ് നീക്കം ചെയ്യാന്‍ കരാറുകാരനെ ഏല്‍പ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പ്രവര്‍ത്തികള്‍ നടക്കുന്ന മണങ്ങുവയല്‍ കോളനി കോട്ടക്കുന്ന് റോഡില്‍ മണ്ണിട്ട് നികത്തുന്നതിന് പകരമാണ് പ്ലാസ്റ്റിക് കൂടുതലായുള്ള മാലിന്യം ടിപ്പറുകളില്‍ കൊണ്ടുവന്ന് തള്ളിയത്. തുടര്‍ന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ലോഡുമായെത്തിയ ഒരു വാഹനം തടഞ്ഞിടുകയും ചെയ്തു.ഇന്നലെ വൈകുന്നേരം ലോഡുമായെത്തിയ ടിപ്പറുകള്‍ റോഡില്‍ മണ്ണ് അടിക്കുന്നതായി പ്രദേശവാസികള്‍ കണ്ടിരുന്നു. എന്നാല്‍ നേരം ഇരുട്ടിയതോടെ ടിപ്പറുകള്‍ ലോഡുമായി പോകുമ്പോള്‍ ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ലോഡുമായെത്തിയ ഒരു വാഹനം തടഞ്ഞിടുകയും ചെയ്തു. റോഡിനോട് ചേര്‍ന്നുള്ള അംഗനവാടിയിലെയും, കോളനിയിലെയും കുട്ടികളുടെ ആരോഗ്യസ്ഥിതിയും, വീടുകളിലെ കിണറുകളും, സമീപത്തെ കൃഷിയിടങ്ങള്‍ക്കു വരെ ഭീഷണിയാവുന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനകളും, നാട്ടുകാരും പ്രദേശത്ത് ഒരുമിച്ചതോടെ മാലിന്യം പൂര്‍ണ്ണമായും ഒഴുവാക്കുവാന്‍ കരാറുകാരന് തീരുമാനിക്കുകയായിരുന്നു. കരാറുകാരനും, ബന്ധപ്പെട്ടവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മീനങ്ങാടി പോലീസില്‍ പരാതിയും നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍