ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയ സംഭവം: തിരുനെല്ലി പോലീസും കേസെടുത്തു; പിന്നില്‍ കുഴല്‍പ്പണസംഘമെന്ന് സൂചന
മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയില്‍ ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറിന്റെ ചുരുളഴിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരുടെ പരാതിപ്രകാരം തിരുനെല്ലി പോലീസ് സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് കേസെടുത്തു. 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ കവര്‍ന്നശേഷം ഡ്രൈവറെയടക്കം കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും പിന്നീട് കാര്‍ മൂന്നാനക്കുഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നൂവെന്നാണ് പരാതി. ഉപേക്ഷിച്ച നിലയില്‍ കാറും, അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയ സംഭവത്തില്‍ മീനങ്ങാടി പോലീസ് ആദ്യമേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.കഴിഞ്ഞ ദിവസം മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നാനകുഴിയിലാണ് ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ മാരുതി സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഫോര്‍ രജിസ്ട്രേഷന് സ്റ്റിക്കറും ഒട്ടിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കുത്തിപൊളിച്ച സീറ്റിനടിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര സ്വദേശികളും, വടകരയിലെ സ്വര്‍ണ്ണക്കച്ചവടക്കാരുമായ സംഘത്തിന്റേതാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാറെന്ന് മനസ്സിലാകുകയായിരുന്നു. മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വില്‍പ്പന നടത്തിയ വകയില്‍ കിട്ടിയ 25 ലക്ഷം രൂപയുമായി വരുന്ന വഴിക്ക് തന്നെയും െ്രെഡവറേയും അഞ്ചോളം കാറുകളിലായെത്തിയ സംഘം കാട്ടിക്കുളം അമ്പത്തിനാലില്‍വെച്ച് ആക്രമിച്ചതായും കൈവശമുണ്ടായിരുന്ന 25 ലക്ഷത്തില്‍ 20 ലക്ഷം രൂപ കവര്‍ന്നതായും സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി പോലീസില്‍ പരാതി നല്കി. പണം കവര്‍ന്ന ശേഷം പരാതിക്കാരനെ കാറില്‍ നിന്നും ഇറക്കി വിടുകയും പിന്നീട് കാറിന്റെ െ്രെഡവറെയടക്കം കാര്‍ കവര്‍ച്ചസംഘം കടത്തികൊണ്ട് പോയതായും പണം നഷ്ടപ്പെട്ടെന്ന് പറയുന്ന വ്യക്തി പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പണത്തിന്റെ ഉറവിടത്തെ കുറിച്ചും, കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഫോര്‍ രജിസ്ട്രേഷന് സ്റ്റിക്കര്‍ പതിച്ചതിനെ കുറിച്ചുമെല്ലാം പോലീസ് വിശദമായി അന്വേഷിച്ചുവരുന്നുണ്ട്. സംഭവത്തിന് പിന്നില്‍ ഹവാല സംഘത്തിന്റെ കൈകളുണ്ടെന്നും പോലീസിന് സംശയമുണ്ട്. കാറില്‍ വന്ന സംഘത്തെ പറ്റിയോ, പ്രസ്തുത സംഭവത്തെ പറ്റിയോ എന്തെങ്കിലും സൂചനകള്‍ ലഭിക്കുന്നവര്‍ തിരുനെല്ലി പോലീസ് എസ്ഐയുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍