ആയുധധാരികളായ മാവോയിസ്റ്റുകള്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി; യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു; സ്ഥലത്തെത്തിയത് ഉണ്ണിമായയെന്ന് സൂചന
വൈത്തിരി സുഗന്ധഗിരി അഞ്ചാം യൂണിറ്റ് ചെന്നായ്കവലയിലാണ് രണ്ടംഗ മാവോയിസ്റ്റുകള്‍ വീട്ടമ്മയായ യുവതിയെ ഭീഷണിപെടുത്തിയതായി പരാതിയുള്ളത്. ചെന്നായ് കവല സുനിലിന്റെ ഭാര്യ സിന്ധുവാണ് പരാതിക്കാരി. ഇന്ന് രാവിലെ 11 മണിയോടെ ആയുധധാരിയായ പുരുഷനും, ഒരു സ്ത്രീയും വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ടെന്നും എന്നാല്‍ നല്കാന് വിസമ്മതിച്ചപ്പോള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പിന്നീട് ദേഹാസ്വസ്ഥതയോടെ സിന്ദു വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വൈത്തിരി പോലീസ് യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇതിനു മുമ്പും സിന്ധുവിന്റെ വീട്ടില്‍ മാവോയിസ്റ്റുകള്‍ വന്നിട്ടുണ്ടായിരുന്നു. ഇന്ന് വീട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഭക്ഷണമാവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവ് സുനില്‍ പുറത്ത് പോയിരുന്നതിനാല്‍ കൈക്കുഞ്ഞുമായി ഒറ്റക്കായിരുന്നു സിന്ധു വീട്ടിലുണ്ടായിരുന്നത്. അതു കൊണ്ട് തന്നെ ഭക്ഷണം വെക്കാന്‍ കഴിയില്ലെന്ന് സിന്ധു പറയുകയായിരുന്നു. എന്നാല്‍ വൈകുന്നേരം തങ്ങള്‍ വീണ്ടും വരുമെന്നും അപ്പോഴേക്കും ഭക്ഷണം തയ്യാറാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായും അതിന് വിസമ്മതിച്ച് പോകാന്‍ ശ്രമിക്കവെ തന്നെ തടഞ്ഞുവെച്ചതായുമാണ് സിന്ധു പോലീസിന് നല്കിയ മൊഴി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം മൂലം സിന്ധു വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രേഖാചിത്രങ്ങള്‍ സിന്ധുവിനെ കാണിച്ചതില്‍ മാവോയിസ്റ്റ് ഉണ്ണിമായയാണ് വൈത്തിരിയിലെത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആയുധ ധാരിയായ പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ല. സിന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുഎപിഎ പ്രകാരവും, ആയുധ നിയമപ്രകാരവും വൈത്തിരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍