കടക്കെണി വിരുദ്ധ സമിതി രൂപീകരിച്ചു
പുല്‍പ്പള്ളി: ബാങ്ക് നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണം എന്ന നിലപാടില്‍ കടക്കെണിയില്പ്പെട്ടവരുടെ കണ്വെന്ഷന് പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ചു.വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ചേര്‍ന്ന കടക്കെണിയില്‍ പെട്ടവരുടെ കണ്വെന്ഷന് കടക്കെണി വിരുദ്ധ സമിതി രൂപീകരിച്ചു. കടക്കെണിയില്പ്പെട്ടിട്ടുള്ള കര്‍ഷകര്‍, തൊഴിലാളികള്‍ , കച്ചവടക്കാര്‍ , വിദ്യാര്‍ത്ഥികള്‍,അടക്കമുള്ള സാമാന്യ ജനത്തിനെതിരായ എല്ലാ ജപ്തി നടപടികളും ഉടനടി നിര്‍ത്തി വെക്കണമെന്നും എല്ലാ കടങ്ങളും സാമൂഹ്യ സാമ്പത്തിക അവസ്ഥയെ കണക്കിലെടുത്ത് എഴുതി തള്ളാന്‍ സര്‍ക്കാരും, ബന്ധപ്പെട്ടവരും ആവശ്യമായ നടപടികള്‍ എടുക്കണമെന്നും കര്‍ഷകര്‍ അടക്കമുള്ള ഇരകളെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കണമെന്നും ജനവിരുദ്ധ സര്‍ഫാസി നിയമം റദ്ദ് ചെയ്യണമെന്നും കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
'ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ എങ്ങിനെയെല്ലാമാണ് കര്‍ഷകരേയും സാധാരണക്കാരേയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്നും,ഇതില്‍ കോടതികളും ഭരണകൂടവും പോലീസും എടുക്കുന്ന ജനവിരുദ്ധ നിലപാടുകളെ കുറിച്ചും, വിവിധങ്ങളായ സമരരൂപങ്ങളിലൂടെ ജനകീയ പ്രതിരോധം തീര്‍ത്തുകൊണ്ട് മാത്രമേ ഈ പ്രശ്നങ്ങളെ മറികടക്കാന്‍ സാധിക്കുകയുള്ളൂ' എന്നും കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് പോരാട്ടം ചെയര്‍ പേഴ്സണ്‍ സഖാവ് എം.എന്‍.രാവുണ്ണി പറഞ്ഞു.
സര്‍ഫാസി അടക്കമുള്ള ജനവിരുദ്ധ നിയമങ്ങളുടെ വിവിധ വശങ്ങളും, പ്രശ്നങ്ങളും,ജപ്തി നടപടികളെ കുറിച്ചുമെല്ലാം ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സഖാവ് അഡ്വ : തുഷാര്‍ നിര്‍മല്‍ സാരഥി വിശദീകരിച്ചു. കണ്‍വെന്‍ഷനില്‍
ഡോക്ടര്‍ പി ജി ഹരി, സി.കെ ഗോപാലന്, ഷന്റോ ലാല്‍, സഖാവ് ചാത്തു ,വര്‍ഗീസ് വട്ടേകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
കണ്‍വെന്‍ഷനില്‍ കടക്കെണി വിരുദ്ധ സമിതിയുടെ പതിനഞ്ചംഗ കമ്മറ്റി രൂപികരിച്ചു. സമിതി കണ്‍വീനറായി സി.കെ ഗോപാലനെയും ജോയിന്റ് കണ്‍വീനര്‍മാരായി പി.കെ ബാലകൃഷ്ണന്, ഡോക്ടര്‍. പിജി . ഹരി, റഹ്മ തൈപ്പറമ്പില്‍ എന്നിവരേയും, ട്രഷററായി കെ.കെ ജോസിനെയും തിരഞ്ഞെടുത്തു. കടക്കെണിയില്‍പ്പെട്ടവരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കണമെന്നും കടങ്ങള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ , റവന്യു മന്ത്രി , മുഖ്യമന്ത്രി , പ്രധാനമന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കാനും സമിതി തീരുമാനിച്ചു. കടക്കെണിയില്പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാനും സമിതി വിപുലീകരിക്കാനും കമ്മറ്റി തീരുമാനിച്ചു. കടക്കെണിയില്‍പ്പെട്ടവര്‍ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടണം : 8547345723 , 9497644147 .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍