പാലക്കുറ്റി പാലം അപകടഭീഷണിയില്‍
സുല്‍ത്താന്‍ ബത്തേരി: പൂതാടി, മീനങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സിസി വാകേരി റോഡിലെ പാലക്കുറ്റിപ്പാലം കാലപ്പഴക്കത്താല്‍ അപകടഭീഷണിയില്‍. ഏത് നിമിഷവും വീഴുമെന്ന അവസ്ഥയിലുള്ള ഈ പാലത്തിലൂടെയാണ് ദിവസേന നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നത്.സുല്‍ത്താന്‍ ബത്തേരി കൂടല്ലൂര്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ്, ബത്തേരി പാപ്ലശേരി റൂട്ടിലോടുന്ന സ്വകാര്യബസുകള്‍, വാകേരി-മീനങ്ങാടി റൂട്ടിലോടുന്ന ജീപ്പ് ലോക്കല്‍ സര്‍വീസ് എന്നിങ്ങനെ നിരവധി വാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം കുലുങ്ങുന്നതായും പ്രദേശവാസികള്‍ പറയുന്നു. ഒരു വാഹനത്തിന് പോകാന്‍ മാത്രമുള്ള വീതിയേ നിലവില്‍ ഈ റോഡിനുള്ളു. കനത്തമഴയില്‍ പാലത്തിനോട് ചേര്‍ന്ന റോഡിന്റെ ഒരു ഭാഗത്ത് വന്ഗര്ത്തവും രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ മരച്ചില്ലകള്‍ കുത്തിയാണ് വേര്തിരിച്ചിട്ടിരിക്കുന്നത്.അരനൂറ്റാണ്ടോളം പഴക്കമുള്ളതാണ് നരസിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലം. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പാലത്തിന്റെ അടിഭാഗത്ത് നിന്ന് കല്ലുകളും മറ്റും അടര്‍ന്നുവീണിരുന്നു. ജീവന് പണയപ്പെടുത്തിയാണ് നൂറ് കണക്കിന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇതിലെ യാത്ര ചെയ്യുന്നത്. നരസിപ്പുഴയില്‍ വെള്ളം കയറുന്പോള്‍ പാലത്തിനോട് ചേര്‍ന്നുള്ള വീടുകളും പരിസരവും വെള്ളത്തിലാകുന്നതും പതിവാണ്. ഇവിടെ കരിങ്കല്‍ഭിത്തികെട്ടി പുഴയും സ്ഥലവും വേര്‍തിരിക്കണമെന്ന ആവശ്യവും ശക്തമാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഇവിടെ പുതിയ പാലം നിര്‍മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പാലം അനുവദിക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ഏത് നിമിഷവും തകരുമെന്ന അവസ്ഥയില്‍ നില്ക്കുന്ന പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാകേരിയില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ചു. ഇ.കെ. ബാലകൃഷ്ണന് ചെയര്‍മാനും സണ്ണി ചാമക്കാല കണ്‍വീനറുമായി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ എസ്.വി. തന്പി, ബാലന് മരുതോലി, സി.പി. മുനീര്‍, മധു, അജി മാവത്ത്, കെ.കെ. ഷാജി, കെ.ആര്. അനീഷ്, ബിജു ചന്ദ്രന്, ജോസഫ് തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രദേശവാസികളെ സംഘടിപ്പിച്ചുകൊണ്ട് വരുംദിവസങ്ങളില്‍ സമരപരിപാടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍കമ്മിറ്റി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍