ഗര്ഭമലസിപ്പിച്ച ശേഷം ഗര്‍ഭസ്ഥ ശിശുവിനെ കക്കൂസ് ടാങ്കില്‍ തളളി;ഭര്‍തൃമതിയായ യുവതിക്കെതിരെ കേസ്
തിരുനെല്ലി പോലീസ് സ്റ്റേഷന് പരിധിയിലെ 37 കാരിയായ യുവതിയും നാല് കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീയാണ് നിയമരഹിതമായി ഗര്ഭമലസിപ്പിച്ച ശേഷം അഞ്ച് മാസത്തോളം പ്രായംതോന്നിക്കുന്ന ഗര്‍ഭസ്ഥശിശുവിനെ കക്കൂസ് ടാങ്കില്‍ ഉപേക്ഷിച്ചത്. അമിതരക്തസ്രാവം മൂലം ജില്ലാശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ പരിശോധിച്ച ഡോക്ടറുടെ പരാതിപ്രകാരം തിരുനെല്ലി പോലീസ് കേസെടുത്തു. തുടര്‍ന്ന് മാനന്തവാടി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്ന് കക്കൂസ് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ജഢം കണ്ടെത്തി. യുവതിക്കെതിരെ ഗര്ഭമലസിപ്പിച്ചതിനും, ജനനം മറച്ചുവെച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.പതിനേഴാംതീയതി അര്‍ധരാത്രിയിലാണ് യുവതിയെ അമിതരക്തസ്രാവത്തോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാസമുറയുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മറുപിള്ളയും മറ്റും കണ്ടെത്തിയതിനാല്‍ പ്രസവം മൂലമുള്ള രക്തസ്രാവമാണെന്ന് മനസ്സിലാക്കുകയും ഇക്കാര്യം പോലീസില്‍ അറിയിക്കുകയുമായിരുന്നു. പൊക്കിള്‍കൊടി യുവതി മുറിച്ച് മാറ്റിയതായും ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് തിരുനെല്ലി എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ യുവതിയുടെ മൊഴിയെടുത്തതില്‍ യുവതി ഭര്‍ത്താവറിയാതെ ഗര്‍ഭം ധരിച്ചിരുന്നതായും, പിന്നീട് ഗുളിക കഴിച്ച് ഗര്ഭമലസിപ്പിച്ചതായും തെളിയുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നിയമപരമല്ലാതെ ഗര്‍ഭം അലസിപ്പിച്ചതിനും, ജനനം മറച്ചുവെച്ചതിനും കേസെടുക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ പതിനൊന്നരയോടെ മാനന്തവാടി തഹസില്‍ദാര്‍ എന്‍ഐ ഷാജുവിന്റെ സാന്നിധ്യത്തില്‍ തിരുനെല്ലി എസ്ഐ ബിജു ആന്റണിയും സംഘവും യുവതി വാടകക്ക് താമസിക്കുന്ന വീടിന്റെ കക്കൂസ് ടാങ്ക് പൊളിച്ചു നീക്കി പരിശോധിക്കുകയും അഞ്ച് മാസത്തോളം പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്റിഫിക് ഓഫീസര്‍ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് സംഘവും, വിരലടയാള വിദഗ്ധരും മൃതദേഹം പരിശോധിച്ച ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ജഢം വീട്ടുകാര്‍ക്ക് ഏറ്റെടുക്കാന്‍ താല്പ്പര്യമില്ലാത്തതിനാല് മെഡിക്കല്‍ കോളേജ് ലാബിലേക്ക് കൈമാറും. മൃതദേഹത്തിന്റെ മറ്റ്ഭാഗങ്ങള് തിരുനെല്ലി പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍