ചെറുവയല്‍ രാമന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി ;നാട്ടിലെത്താന്‍ രണ്ടാഴ്ച കഴിയുമെന്ന് സൂചന
നാട്ടിലും മറുനാട്ടിലുമുള്ള ആയിരങ്ങളുടെ പ്രാര്‍ത്ഥന സാര്‍ത്ഥകമായി. നിലച്ചുപോയ ഹൃദയതാളം വീണ്ടെടുത്ത് രാമേട്ടന് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നു. ഒരാഴ്ച മുമ്പാണ് ഹൃദയാഘാതം മൂലം ചെറുവയല്‍ രാമനെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കേരളത്തിലെ പരമ്പരാഗത നെല്‍വിത്തുകളുടെയും ജൈവകൃഷിയുടെയും 'കാവലാള്‍' ആശുപത്രിയിലെത്തുമ്പോള്‍ ''ഒരു പ്രതീക്ഷയും വേണ്ട, അവസാന ഘട്ടത്തിലാണ്. 99 ശതമാനം ഗുരുതരമാണ്. പരിശ്രമിക്കാം.'' എന്നതായിരുന്നു ഡോക്ടറുടെ ആദ്യ പ്രതികരണം. എന്നാല്‍ രക്തധമനികളിലെ രണ്ട് മേജര്‍ ബ്ലോക്കുകള്‍ കാരണമുണ്ടായ ഹൃദയാഘാതത്തെ മറികടന്ന രാമേട്ടന് ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി.
അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളില്‍ കുട്ടികളെ നാടന്കൃഷിരീതികള് പഠിപ്പിക്കാനാണ് രാമന് ദുബായിലെത്തിയത്. കുട്ടികളോട് ഏറെ സംസാരിച്ചശേഷം ഉറ്റസുഹൃത്ത് അബ്ദുള്‍സലാം അടിതിരുത്തിക്കൊപ്പം തിരിച്ചുവരുമ്ബോള്‍ കാറില്‍ വിയര്‍ത്തു കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് വെള്ളംകുടിച്ച് ഒരുവിധം താമസസ്ഥലത്തെത്തുകയായിരുന്നൂവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. വിശ്രമിച്ചിട്ടും വിയര്‍പ്പ് കുറഞ്ഞില്ല. അല്പസമയത്തിനകം സംസാരം നിലച്ചു. കിടക്കയിലും മുറിയിലുമെല്ലാം വെള്ളംപോലെ വിയര്‍പ്പൊഴുകി.
സലാം വിവരമറിയിച്ചതനുസരിച്ച് പൊലീസ് ആംബുലന്‍സെത്തി രാമനെ ആശുപത്രിയിലെത്തിക്കുകയും ഉടനെ സ്റ്റെന്റ് ഇടുകയുമായിരുന്നു. പിറ്റേന്ന് രാവിലെ ഡോക്ടര്‍ പറഞ്ഞു, 'ജീവന് തിരിച്ചുകിട്ടി. പക്ഷേ, രക്തസമ്മര്‍ദ്ദം താണുതന്നെയാണ്. നിരീക്ഷണം തുടരണം'. പ്രോസ്ട്രേറ്റ് അസുഖമുള്ളതിനാല്‍ യൂറോളജി ഡോക്ടര്‍മാര്‍ പലവട്ടം പരിശോധിച്ചു. നാലുദിവസം ഐ.സി.യുവിലായിരുന്നു. പിന്നീട് കൊറോണറി കെയര്‍ യൂണിറ്റിലാക്കി. ഒടുവില്‍ അതി സങ്കീര്‍ണ്ണ ചികിത്സക്കൊപ്പം നാട്ടുകാരുടെയും മറുനാട്ടുകാരുടേയും പ്രാര്‍ത്ഥനകള്‍ കൂടിയായപ്പോള്‍ മണ്ണിന്റെ മണമുള്ള യഥാര്‍ത്ഥ കര്ഷകന് ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.
വിസിറ്റ് വിസയില്‍ പോയതിനാല്‍ രാമന് ചികിത്സാചെലവിന് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ല. ആദ്യഘട്ടചികിത്സ കഴിഞ്ഞപ്പോള്‍ 72000ദിര്‍ഹം(14,44,424 രൂപ) ചിലവായി.. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അഭ്യര്‍ത്ഥനപ്രകാരം വ്യവസായപ്രമുഖന് എം.എ. യൂസഫലിയാണ് ബില്‍ അടച്ചത്. ഇനിയുള്ള ചെലവും വഹിക്കാമെന്ന് യൂസഫലി അറിയിച്ചിട്ടുള്ളതായി സുഹുത്തുക്കള്‍ അറിയിച്ചു. ഡിസ്ചാര്‍ജ്ജ് ആയെങ്കിലും രാമേട്ടന് 15 ദിവസം വിശ്രമം വേണമെന്നും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ മകനോടൊപ്പം ഹോട്ടല്‍ റൂമിലാണ് കഴിയുന്നത്. ഒന്ന് രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പത്ത് പതിനഞ്ച് ദിവസത്തിനകം നാട്ടിലേക്ക് തിരികെ വരാന്‍ കഴിയുമെന്നാണ് സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍