സയനൈഡ് കലര്‍ത്തി മദ്യം നല്‍കിയുള്ള കൊലപാതകം; കേസ് അന്വേഷണം എസ്എംഎസില്നിന്നും മാറ്റണമെന്ന് മരിച്ചവരുടെ കുടുംബത്തിന്റെ പരാതി
മാനന്തവാടി:സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ച് അച്ഛനും മകനും ബന്ധുവും മരിച്ച സംഭവത്തിന്റെ അന്വേഷണം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന എസ്എംഎസില്‍(സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ്) നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. മരിച്ച തിഗ്നായിയുടെ ഭാര്യ ഭാരതിയും പ്രസാദിന്റെ അമ്മ കല്യാണിയുമാണ് പരാതി നല്‍കിയത്. തിഗ്നായിക്ക് വീട്ടില്‍ വിഷം കലര്‍ന്ന മദ്യംകൊണ്ടുപോയികൊടുത്ത സജിത്ത്കുമാറിനെ പ്രതിപട്ടികയില്‍നിന്നും ഒഴിവാക്കിയ സാഹചര്യത്തിലാണ് പരാതി നല്‍കിയത്. സയനൈഡ് കലര്‍ന്ന മദ്യം കഴിച്ച് വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കാവുംകുന്ന് കോളനിയിലെ തിഗ്നായി(65), മകന് പ്രമോദ്(35), തിഗ്നായിയുടെ ഭാര്യാ സഹോദരന് മാധവന്റെ മകന് പ്രസാദ്(40) എന്നിവരാണ് ഒക്ടോബര്‍ 3 ന് മരിച്ചത്.
പൂജാകര്‍മങ്ങള്‍ ചെയ്യുന്ന തിഗ്നായിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന സജിത്ത് മകളുടെ കൈയ്യില്‍ ചരട് കെട്ടാനായി പോയപ്പോഴാണ് തിഗ്നായിക്ക് മദ്യം നല്‍കിയത്. മദ്യം കഴിച്ച തിഗ്നായി കുഴഞ്ഞുവീണ് മരിച്ചു. തിഗ്നായിയുടെ സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ മകന് പ്രമോദും ബന്ധു പ്രസാദും കുപ്പിയില്‍ അവശേഷിച്ചിരുന്ന മദ്യം കഴിക്കുകയും ഇവരും മരിക്കുകയുമായിരുന്നു. സംഭവത്തില്‍ സജിത്തിന് സയനൈഡ് കലര്‍ത്തിയ മദ്യം നല്കിയെന്നു പറയുന്ന മാനന്തവാടിയിലെ സ്വര്‍ണാഭരണ തൊഴിലാളിയായ ആറാട്ടുതറ പാലത്തിങ്കല്‍ പി പി സന്തോഷിനെയാണ്(46) എസ്എംഎസ് ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. സജിത്ത് കുമാറിനെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കുകയും ചെയ്തു.
എസ്എംഎസ് ഡിവൈഎസ്പി പക്ഷപാതപരമായിട്ടാണ് കേസ് അന്വേഷിച്ചതെന്നും ഒരു അഭിഭാഷകനും ഡിവൈഎസ്പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് എഫ്ഐആറില്‍ പേരുണ്ടായിട്ടും സജിത്തിനെ പ്രതിപട്ടികയില്‍നിന്നും ഒഴിവാക്കിയതെന്നുംപരാതിയില് പറയുന്നു. മുമ്പ് നടന്ന ഒരു ആത്മഹത്യയുമായി സജിത്തിന് ബന്ധമുണ്ട്. ഇക്കാര്യവും അന്വേഷിക്കുന്നില്ല. മൂന്നുപേരുടെ കൊലപാതകമായിട്ടും കേസ് ഗൗരവത്തില്‍ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. തെറ്റായ കാര്യങ്ങള്‍ എഴുതി ചേര്‍ത്ത് സജിത്തിനെ കേസില്‍നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. കൊലപാതക കേസിലെ പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ടവരുടെ വീടുകളില്‍ കൊണ്ടുവന്നിട്ടില്ലെന്നും പരാതിയിലുണ്ട്.
സജിത്തിനെ കൊലപ്പെടുത്താനായി പ്രതി സന്തോഷ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിഷമദ്യമാണെന്നറിയാതെയാണ് സജിത്ത് തിഗ്നായിക്ക് മദ്യം നല്‍കിയതെന്നും അതിനാലാണ് സജിത്ത് പ്രതിയാകാത്തതെന്നുമാണ് എസ്എംഎസ് ഡിവൈഎസ്പി കെ പി കുബേരന് പറഞ്ഞത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍