പേരിയ വില്ലേജ് ഓഫീസില്‍ പട്ടിണിസമരവുമായി ആദിവാസി കുടുംബങ്ങള്‍ ;ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന വില്ലേജ് ഓഫീസറുടെ നിലപാടിനെതിരെയാണ് സമരം
കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞ് വീടുകള്‍ ഭാഗീകമായി തകര്‍ന്നതിനെ തുടര്‍ന്ന് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നാല് ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷണവും ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്നാരോപിച്ചാണ് പട്ടിക വര്‍ഗ്ഗ പണിയ വിഭാഗത്തിലെ നാല് കുടുംബങ്ങള്‍ പേര്യ വില്ലേജ് ഓഫീസിന് മുമ്പില്‍ പട്ടിണി സമരം നടത്തുന്നത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പേര്യ അയിനിക്കല്‍ കൈപ്പഞ്ചേരി പണിയ കോളനി നിവാസികളാണ് സമരവുമായി രംഗത്തുളളത്. എന്നാല്‍ റവന്യു വകുപ്പിന്റെ കണക്കില്‍ ഇങ്ങനെയൊരു ദുരിതാശ്വാസ ക്യാമ്പില്ലെന്നും,അതു കൊണ്ട് ഭക്ഷണവും സഹായങ്ങളും നല്കാന് കഴിയില്ലെന്നുമാണ് വില്ലേജ് അധികാരികള്‍ വ്യക്തമാക്കുന്നത്.
കോളനിയിലെ 12 വീടുകളില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായും തകര്‍ന്നതായി കോളനിവാസികള്‍ പറയുന്നു. നെല്ല, കറപ്പന്, സജി, സിന്ധു എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും മണ്ണിടിഞ്ഞ് തകര്‍ന്നതിനാല്‍ അയിനിക്കല്‍ നിര്‍മ്മല സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും, പിന്നീട് ഈ കുടുംബങ്ങളെ അയിനിക്കല്‍ കമ്മ്യൂണിറ്റി ഹാളിലേക്കും മാറ്റുകയായിരുന്നു. നാല് കുടുംബങ്ങളിലായി 20ഓളം പേരാണ് ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാല് ഏക്കര്‍ സ്ഥലത്താണ് കൈപ്പഞ്ചേരി പണിയ കോളനി സ്ഥാപിച്ചത്. എല്ലാ വര്‍ഷവും അയിനിക്കല്‍ പുഴ കരകവിഞ്ഞൊഴുകുമ്പോള്‍ ഈ വീട്ടുകാര്‍ ഒറ്റപ്പെടുകയും ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്യുന്നത് പതിവാണ്. അയിനിക്കല്‍ പുഴയില്‍ നിന്നും 25 മീറ്ററോളം ഉയരത്തിലാണ് 12 വീടുകളും നിര്‍മ്മിച്ചത്. വീടുകളുടെ പിന്‍ഭാഗത്ത് 50 മീറ്ററോളം ഉയരത്തില്‍ വലിയകുന്നാണ്. പേര്യ ആലാറ്റിന്‍ റോഡില്‍ നിന്നും 20 മീറ്ററോളം അകലെയുള്ള കോളനിയില്‍ ഗതാഗതയോഗ്യമായ റോഡ് പോലുമില്ല. ഇക്കഴിഞ്ഞ ശക്തമായ കാലവര്‍ഷത്തില്‍ 50 മീറ്ററോളം ഉയരുമുള്ള കുന്നില്‍ നിന്നും മണ്ണിടിഞ്ഞതിനാല്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. ആറ് വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഇതിന് പുറമേ വീടുകളുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തെ കുന്നിലും വന്‍വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏത് സമയത്തും മുന്‍ഭാഗത്തു നിന്നും, പിന്‍ഭാഗത്തു നിന്നും മണ്ണിടിഞ് അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയത്. ഗ്രാമപഞ്ചായത്തംഗം ബെന്നിയുടെ നേതൃത്വത്തില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തും പൊതു ജനങ്ങളും സന്നദ്ധ പ്രവര്‍ത്തകരുമായിരുന്നു ഇതുവരെ ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ വില്ലേജ് ഓഫീസര്‍ ഇതുവരെ റവന്യൂ വകുപ്പിന് നല്കിയ കണക്കുകളിലൊന്നിലും ഇവരുടെ പേരുകള്‍ ഉള്പ്പെട്ടിട്ടില്ലെന്നുള്ളതാണ് വസ്തുത. പഞ്ചായത്ത്, സ്പെഷല്‍ ബ്രാഞ്ച് മറ്റ് ഏജന്‍സികളിലെല്ലാം ഇവരുടെ പേരുകള്‍ ഉണ്ടെങ്കിലും
റവന്യം വകുപ്പിന്റെ കണക്കില്‍ ഇങ്ങനെയൊരു ദുരിതാശ്വാസ ക്യാമ്പില്ലത്രെ. അതു കൊണ്ട് ഈ പാവങ്ങള്‍ക്ക് യാതൊരു സഹായവും നല്കുവാന് കഴിയില്ലെന്ന നിലപാടാണ് റവന്യു വകുപ്പിനുള്ളത്. ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്തംഗം ബെന്നിയുടെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ പട്ടിണി സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍