പുല്‍പ്പള്ളി സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണം:സിപിഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി
പുല്‍പ്പള്ളി: സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പും നിയമന അഴിമതിയും നടത്തി കോടികള്‍ തട്ടിയെടുത്ത ബാങ്ക് ഭരണസമിതി പിരച്ചുവിട്ട് അഴിമതി നടത്തിയവരുടെ പേരില്‍ പ്രോസിക്യൂഷന് നടപടി സ്വീകരിക്കണമെന്ന് സിപിഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിക്കുന്ന സ്ഥാപനമാണിത്. കാര്‍ഷിക പ്രതിസന്ധിയും വരള്‍ച്ചയുംമൂലം കടക്കെണിയിലായി ആത്മഹത്യയില്‍ അഭയംതേടിയ കുടിയേറ്റ കര്‍ഷക ജനതയെ സഹായിക്കാന്‍ ബാധ്യതപ്പെട്ട ബാങ്ക് കര്‍ഷക വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വായ്പയിടപാടില് ഭരണസമിതിയംഗങ്ങള്‍ തട്ടിയെടുത്തത് കോടിക്കണക്കിന് രൂപയാണെന്ന് സഹകരണ ബാങ്ക് സെക്ഷന്‍ 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ തെളിവ് സഹിതം കണ്ടെത്തിയിരുന്നതായും ഇവര്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കെ.കെ. ഏബ്രഹാം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, കര്‍ഷക കോണ്‍ഗ്രസ് നേതാവ് ടോമി തേക്കുമല, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സണ്ണി തോമസ്, വി.എം. പൗലോസ്, എന്‍.യു. ഉലഹന്നാന്, സി.വി. വേലായുധന്, സുജാത ദിലീപ്, ബിന്ദു ചന്ദ്രന്, ഫിലോമിന കാഞ്ഞൂക്കാരന്‍ എന്നീ ഭരണസമിതിയംഗങ്ങള്‍, സെക്രട്ടറി കെ.ടി. രമാദേവി, ഇന്റേണല്‍ ഓഡിറ്റര്‍ പി.യു. തോമസ് എന്നിവര്‍ മുഖാന്തരം ആറ് കോടി രൂപയുടെ നഷ്ടം വരുത്തിയതുള്‍പ്പെടെ ആകെ നഷ്ടം ഒമ്പത് കോടി നാല്പത് ലക്ഷമായി വര്‍ധിച്ചതായി കണ്ടെത്തി. പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് ഭരണസമിതിയംഗങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ക്രമം വിട്ട് വായ്പ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പതിറ്റാണ്ട് കാലമായി ഭരണപരമായ വീഴ്ചകളിലൂടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലാണ് പത്ത് കോടി രൂപയുടെ വായ്പ തട്ടിപ്പ് അരങ്ങേറിയത്. പ്രസിഡന്റിന്റെ സന്തത സഹചാരിയായ കോണ്‍ഗ്രസ് നേതാവ് സജീവന് കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലൂടെയാണ് കോടികള്‍ മാറിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന് പുറത്തുള്ള ഒരാള്‍ എങ്ങനെയാണ് ബാങ്കിന്റെ സര്വാധികാരിയായതെന്നതില് ദുരൂഹതയുണ്ട്. അഴിമതിക്ക് കൂട്ടുനിന്ന ഭരണസമിതിയ്ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ജനവിരുദ്ധ നിലപാട് സ്വീകരിച്ച ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് 22ന് ബാങ്കിലേക്ക് ബഹുജന മാര്ച് നടത്തുമെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു. പി.എസ്. ജനാര്ദനന്, ഏരിയ സെക്രട്ടറി എം.എസ്. സുരേഷ്ബാബു, അനില്‍ സി. കുമാര്‍, സജി തൈപ്പറന്പില്‍, പ്രകാശ് ഗഗാറിന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍