അനധികൃത പന്നിഫാമിന്റെ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ട് ഉത്തരവ്
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം ഭാഗത്ത് മാവള്ളി ശിവരാജന്‍ എന്നയാളുടെ ഉടമസ്ഥതയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന പന്നിഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ സബ്ബ് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഐഎഎസ് ഉത്തരവിട്ടു. പൊതുജനാരോഗ്യത്തിന് ഹാനികരമായാണ് പ്രസ്തുത ഫാം പ്രവര്‍ത്തിച്ചുവരുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിആര്‍പിസി സെക്ഷന്‍ 142 പ്രകാരമാണ് ഉത്തരവ്. മാവള്ളി, ഇടശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക പ്രതിരോധത്തിന്റെ ഭാഗമായി പന്നിഫാം അടച്ചിടാന്‍ സബ്ബ് കളക്ടര്‍ ഉത്തരവിട്ടത്. നിലവിലുള്ള കേസിന്റെ വിചാരണ ഒക്ടോബര്‍ 23 ന് നടക്കുംഅനധികൃതമായി നടത്തി വരുന്ന പന്നിഫാമിന്റെ മറവില്‍ അയല്‍ജിലലകളില്‍ നിന്നും അറവുമാലിന്യമടക്കമുള്ള ജൈവമാലിന്യങ്ങള്‍ വാഹനങ്ങളില്‍ കടത്തികൊണ്ടുവന്ന് വലിയ കുഴികളെടുത്ത് ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പന്നിഫാം ഉടമയുടെ തോട്ടത്തില്‍ കുഴിച്ചിടുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ പരാതി ഉന്നയിച്ചിരുന്നു. ഇവിടെ നിന്നും ഉത്ഭവിക്കുന്ന മാവള്ളിതോട് ഇതുമൂലം മലിനീകരിക്കുകയാണെന്നും ഈ തോട് നേരെ കബനീനദിയുമായാണ് ചേരുന്നതെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തുന്നു. തോടിനെ ആശ്രയിക്കുന്ന പതിനഞ്ചോളം കുടുംബങ്ങള്‍ക്ക് മാലിന്യം കലര്‍ന്ന തോട്ടിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും,കൂടാതെ 60 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലനിധി പദ്ധതിയും ഇവിടെയാണെന്ന് പരാതിക്കാര്‍ സബ്ബ് കളക്ടറിന് നല്‍കിയപരാതിയില്‍ പറയുന്നു. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൊണ്ടര്‍നാട് പ്രാഥമിക ആരോഗ്യകേന്ദ്രം പന്നിഫാമിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിന്‍െ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പന്നി ഫാം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും അത് വകവെക്കാതെ ഫാമുടമ ഫാമിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയായിരുന്നൂവെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
സബ്ബ് കളക്ടറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫാമിലെ പന്നികളെ നീക്കം ചെയ്ത് ഫാം അടച്ചുപൂട്ടാനും, മാലിന്യങ്ങള്‍ കോരിമാറ്റാനും അതെല്ലെങ്കില്‍ കോടതിയില്‍ ഹാജാരാകാനും ് ക്രിമിനല്‍ നടപടി നിയമം സെക്ഷന്‍ 133 പ്രകാരം ജൂലൈ മാസത്തില്‍ സബ്ബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫാമുടമ വക്കീല്‍ മുഖാന്തിരം കോടതിയില്‍ ഹാജരാകുകയും ആയതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയുമായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചതിലും, പഞ്ചായത്ത് ലൈസന്‍സില്ലാതെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന് ഉറപ്പുള്ളതിനാലുമാണ് ക്രിമിനല്‍ നടപടി നിയമം സെക്ഷന്‍ 142 പ്രകാരം ഫാം അടച്ചിടാന്‍ സബ്ബ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. കേസിന്റെ തുടര്‍ വിചാരണ ഈ മാസം 31ന് നടക്കും. ഉത്തരവിന്റെ കോപ്പി തൊണ്ടര്‍നാട് എസ്‌ഐക്കും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും, വില്ലേജ് ഓഫീസറിനും അയച്ചിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍