കാട്ടുപന്നിയെ ഷോക്കേല്‍പ്പിച്ചു കൊന്ന സംഭവം: നാല് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു; പന്നിയെ പിടികൂടാനുള്ള ശ്രമത്തിനിടെ അന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു
പുല്‍പ്പള്ളി ചെട്ടി പാമ്പ്രയില്‍ കാട്ടുപന്നിയെ വൈദ്യുത ആഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ നാല് പേരെ ചെതലയം റെയ്ഞ്ച് ഓഫീസര്‍ വി രതീശനും സംഘവും അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 17 ന് നടന്ന സംഭവത്തില്‍ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ചെട്ടി പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണന് (53) മരിച്ചിരുന്നു. സ്വന്തം കൃഷിയിടത്തില്‍ ഗോപാലകൃ ഷ്ണനും സുഹൃത്തുക്കളും പന്നിയെ പിടികൂടാനായി ഫെന്‍സിങ്ങിലൂടെ വൈദ്യുതി കടത്തിവിട്ടതായാണ് സൂചന. പ്രതികളായ ചെട്ടി പാമ്പ്ര സ്വദേശികളായ ബിനേഷ് (37), ശ്രീനിലയം പി.ആര് രാജേഷ് (42), കോളിമൂല എ.കെ പരശു (42), ചീയമ്പം പുത്തന്‍പുര പി.ഡി അജേഷ് (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു. ഗോപാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് കേണിച്ചിറ പോലീസ് തുടരന്വേഷണം നടത്തും.ആഗസ്റ്റ് 17 ന് മഴയും വെള്ളപ്പൊക്കവും കാരണം രാത്രി ഒമ്പത് മണിക്ക് ശേഷം ചെട്ടി പാമ്പ്ര ഭാഗങ്ങളിലെല്ലാം വൈദ്യുതി ലൈന്‍ ഓഫാക്കാറുണ്ടായിരുന്നു. എന്നാല്‍ അന്ന് പുലര്‍ച്ചെ ആറുമണിയോടെ കൃഷിയിടത്തിലേക്ക് പോകവെയാണ് ഗോപാലകൃഷ്ണന് വേലിയില്‍ നിന്ന് ഷോക്കേറ്റതെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ മൃതദേഹത്തിന് സമീപം കാട്ടുപന്നിയും ഷോക്കേറ്റ് മരിച്ചിരുന്നതായും , പിന്നീട് പ്രതികളുടെ നേതൃത്വത്തില്‍ പന്നിയെ ആരും കാണാതെ ഇറച്ചിയാക്കി കുഴിച്ചിടുകയായിരുന്നുവെന്നും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷനില്‍ ഒ.ആര് 7/18 നമ്പര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തുകയായിരുന്നു. ഇതില്‍ നിന്നും ഗോപാലകൃഷ്ണനും, സുഹൃത്തുക്കളും ചേര്‍ന്ന് പന്നിയെ പിടികൂടാനായി ഫെന്‍സിങ്ങിലൂടെ വൈദ്യുതി കടത്തിവിടുകയും ഗോപാലകൃഷണന് അബദ്ധവശാല്‍ ഷോക്കേറ്റ് മരിക്കുകയുമായിരുന്നുവെന്ന് പ്രതികളുടെ മൊഴി പ്രകാരം വ്യക്തമാവുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി അന്വേഷണം തുടരുമെന്നും, കേസില്‍ വേറെയും പ്രതികള്‍ ഉണ്ടെന്നും ചെതലയം റെയിഞ്ച് ഓഫീസര്‍ രതീശന് ഓപ്പണ്‍ ന്യൂസറെ അറിയിച്ചു.
റെയ്ഞ്ച് ഓഫീസറോടൊപ്പം ഇരുളം ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ മുകേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ വിനു കായലോടന്‍, അനീഷ്, ടി എന്‍ കുമാരന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ.ആര് സിമില്‍, പി ആര് മധു, അഖില്‍ സൂര്യദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കേണിച്ചിറ പോലീസ് തുടരന്വേഷണത്തിന് ശേഷം വകുപ്പുകളില്‍ മാറ്റം വരുത്തി മറ്റ് നടപടികള്‍ സ്വീകരിക്കണമോയെന്നുള്ള കാര്യം പരിശോധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍