വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ ഗൗരവമായി പരിഗണിയ്ക്കണം : ഡോ. കെ.കെ.എന്‍ കുറുപ്പ്
പ്രളയാനന്തര വികസനത്തില്‍ ശ്രദ്ധയൂന്നുന്ന കേരളം വയനാട്ടിലെ സമകാലിക കാര്‍ഷിക ആത്മഹത്യകള്‍ അത്യന്തം ഗൗരവമായി വീക്ഷിയ്ക്കേണ്ടതുണ്ടെന്ന് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറും ചരിത്രകാരനും ഗവേഷകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ.കെ.കെ.എന്‍ കുറുപ്പ്.കടക്കെണിയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പുല്‍പ്പള്ളി കുറിച്ചിപ്പറ്റ രാമദാസന് എന്ന കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച ശേഷം മീഡിയാ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഡോ. കുറുപ്പ് വയനാട്ടിലെ സാധാരണ കര്‍ഷകര്‍ നേരിടുന്ന കടുത്ത ജീവിത പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ചത്.വയനാട്ടില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കകം ഉണ്ടായ നാലാമത്തെ കര്‍ഷക ആത്മഹത്യയാണ് പുല്‍പ്പള്ളി കുറിച്ചിപ്പറ്റയിലേത്. പുല്‍പ്പള്ളി കാപ്പിസെറ്റില്‍ ഒരു കര്‍ഷകനും പുല്‍പ്പള്ളി അമരക്കുനിയില്‍ ഒരു കര്‍ഷകനും മേപ്പാടി വടുവഞ്ചാല്‍ പഞ്ചായത്തില്‍ ഒരു കര്‍ഷകനും ഇതിനകം കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തിരുന്നു.
കുറിച്ചിപ്പറ്റയിലെ രാമദാസന് ഏഴു ലക്ഷത്തില്‍പ്പരം രൂപ കടക്കാരനാണ്. ജീവിതം വഴി മുട്ടിയതിനെത്തുടര്‍ന്നാണ് ആത്മഹത്യയില്‍ അഭയം പ്രാപിച്ചതെന്നു നേരിട്ടുള്ള അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭാര്യ അപൂര്‍വ്വമായ അരിവാള്‍ രോഗത്തിന് അടിമയാണ്. ഗര്‍ഭിണിയും രോഗിയുമായി മകള്‍, തൊഴിലില്ലാത്ത രണ്ട് ആണ്മക്കള് എന്നിവര്‍ കുടുംബനാഥന്റെ മരണത്തെത്തുടര്‍ന്ന് പകച്ചു നില്‍ക്കുകയാണ്. ഇവര്‍ക്ക് ഒരു പ്രസ്താവനയോ ചെറിയൊരു ആശ്വാസ ധനമോ കൊണ്ട് പരിഹാരമാവുകയില്ല. ഡോ. കുറുപ്പ് പറഞ്ഞു. കൃഷിനാശത്തെപ്പറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ ചില അന്വേഷണങ്ങള്‍ നടത്തിയതല്ലാതെ റവന്യു വകുപ്പോ സ്ഥലം എംഎല്‍എ യോ പോലും സ്ഥിതിഗതികള്‍ അന്വേഷിയ്ക്കുകയോ പഠിയ്ക്കാന്‍ ശ്രമിയ്ക്കുകയോ ചെയ്തിട്ടില്ലെന്നത് അതിശയകരമാണ്.
ബാങ്കുകളിലും സ്വാശ്രയ സംഘങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചു കൃഷിയില്‍ പണം മുടക്കിയ രാമദാസന്റെ ഒരേക്കര്‍ ഇഞ്ചി പൂര്‍ണ്ണമായും കാലവര്‍ഷക്കെടുതിയില്‍ നശിച്ചു പോയി. രണ്ടേക്കറില്‍പ്പരം നെല്‍കൃഷിയും മാസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നു. വന്യമൃഗങ്ങളുടെ ആക്രമണവും കൂടിയായപ്പോള്‍ സമ്പൂര്‍ണ്ണ നാശമായിരുന്നു ഫലം. കാപ്പിയും കുരുമുളകും വാഴയും ഫലം ചെയ്തില്ല. കാര്‍ഷിക വിളകള്‍ക്ക് വിപണിയില്‍ വിലയുണ്ടായതുമില്ല. ആത്മഹത്യയുടെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയ ആ കര്‍ഷകന്റെ ശാപം മനുഷ്യരാശിയെ വേട്ടയാടുമെന്നതിനു തര്‍ക്കമില്ല. നമ്മുടെ സമൂഹം സാമൂഹികമായ കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവാണ് രാമദാസനെപ്പോലുള്ളവരുടെ ആത്മഹത്യാ സംഭവങ്ങള്‍ എന്ന് മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.
വയനാട്ടിലെ ഗ്രാമങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിയ്ക്കാന്‍ അനുയോജ്യമല്ലാതെ ആയിരിയ്ക്കുന്നതിന്റെ അടിസ്ഥാന കാരണങ്ങളാണ് പഠന ഗവേഷണ വിഷയമാക്കേണ്ടത്. ഗ്രാമങ്ങള്‍ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതികളാണ് വേണ്ടത്. വയനാട്ടില്‍ ഇതിനു മുമ്പുണ്ടായ കാര്‍ഷിക പ്രതിസന്ധി ഘട്ടങ്ങളും ആത്മഹത്യാ പരമ്പരകളും പഠന വിധേയമാക്കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഏറെ ശ്രദ്ധയാകര്‍ഷിച്ച 1500 കോടിയുടെ സമഗ്ര വയനാട് പാക്കേജ് പ്രഖ്യാപിച്ചത്. വേണ്ടത്ര ഉദ്യോഗസ്ഥഭരണസംവിധാനങ്ങള് ഇല്ലാത്തതിനാല്‍ ഇത് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്ന കാരണത്താല്‍ വയനാടിന് ഇതിന്റെ പ്രയോജനം കിട്ടുകയുണ്ടായില്ല. 2012 ല്‍ ഇത് വെട്ടിച്ചുരുക്കി നടപ്പാക്കിയെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു. ഡോ. കുറുപ്പ് ചൂണ്ടിക്കാട്ടി.
തന്റെ മുന്‍ പഠന റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായി വയനാട്ടിലെ സ്ഥിതിവിശേഷങ്ങള്‍ മനസ്സിലാക്കാനാണ് താന്‍ വയനാട്ടിലെത്തിയതെന്നു ഡോ. കുറുപ്പ് പറഞ്ഞു. അതീവ നിരാശയുണര്‍ത്തുന്ന സ്ഥിതിവിശേഷമാണ് വയനാട്ടിലുള്ളത്.
വയനാട്ടിലെ സാമൂഹിക സാമ്പത്തിക സ്ഥിതികള്‍ അത്യന്തം ആശങ്കയുണര്‍ത്തുകയാണ്. കര്‍ഷക ആത്മഹത്യകള്‍ ഒരു തുടര്ക്കഥയായിരുന്നത് നാം അനുഭവിച്ചറിഞ്ഞതാണ്. അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാവുന്നില്ലെന്നത് അദ്ഭുതമായിരിയ്ക്കുന്നു. ഭരണാധികാരികള്‍ കണ്ണ് തുറക്കണം. ജനാധിപത്യത്തിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത ഈ സാമൂഹിക പ്രതിഭാസം അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നില്‍ വിശദീകരിയ്ക്കാന്‍ നാം ബാദ്ധ്യസ്ഥരാണ് എന്നും ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു.
ഈ സാഹചര്യത്തില്‍ വയനാടിന് പ്രത്യേക പരിഗണനയോടെ സാമ്പത്തിക പാക്കേജ് തയ്യാറാക്കണം. അത് നടപ്പാക്കാനാവശ്യമായ അടിസ്ഥാന സൗകര്ങ്ങളും ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങളും ഏര്‍പ്പെടുത്താന്‍ വൈകരുത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ നിയന്ത്രാതീതമാവുമെന്നും ഡോ. കുറുപ്പ് ചൂണ്ടിക്കാട്ടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍