ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ ഒക്ടോബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു.
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക്കേസിലെ പ്രതി തൊട്ടില്‍പ്പാലം കാവിലുംപാറ മരിതോറയില് കലിങ്ങോട്ടുമ്മല്‍ വിശ്വനാഥന് (45) നെ ഒക്ടോബര്‍ മൂന്ന് വരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ( ഒന്ന് ) മജിസ്ട്രേറ്റ് പിപി.സുഷമയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. നേരത്തെ കോടതി അനുവദിച്ച തെളിവെടുപ്പിനായുള്ള ആറ് ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചതൊടെയാണ് ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായത്.
പോലീസ് ആവശ്യപ്പെട്ടത് പ്രകാരം കോടതി അനുവദിച്ച ആറ് ദിവസത്തെ കസ്റ്റഡിക്കിടെയാണ് നേരത്തെ ലഭിച്ച തെളിവുകള്‍ ബലപ്പെടുത്തുന്നതിനുള്പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചത്.പ്രതിയെ കുറ്റിയാടിയിലും തൊട്ടില് പാലത്തെ വീട്ടിലുമെത്തിച്ച് കൂടുതല്‍ സാക്ഷിമൊഴികളും തെളിവുകളും രേഖപ്പെടുത്തി.പ്രതിയുടെ പാസ്പ്പോര്‍ട്ട് അന്വേഷണ സംഘം കണ്ടെടുത്തു.കൊലപാതകം നടന്ന കണ്ടത്തുവയലിലെ വീട്ടിലും വിശ്വനാഥനെ വീണ്ടുമെത്തിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടു പോയി പ്രതിയുടെ മുടിയും രക്തവും പരിശോധനക്കായി ശേഖരിച്ചു.സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ചീര്‍പ്പിലെ മുടിയും സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രത്തിലെയും ആയുധം ചുരുട്ടിയെറിഞ്ഞ തുണിയിലെയും രക്തക്കറയും ഉറപ്പ് വരുത്തുന്നതിനായാണ് ഇവ ശേഖരിച്ചത്.അന്വേഷണ ഉദ്യോഗസ്ഥന് മാനനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ പ്രതിയെ ഹാജരാക്കിയത്. കോടതി പ്രതിക്കായി നിയോഗിച്ച അഭിഭാഷകനായ ലീഗല്‍ എയ്ഡ് പാനലിലെ അഡ്വ: മിഥുന് ബാബു പ്രതിയുമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് കോടതി മുമ്പാകെ പരാതി ബോധിപ്പിച്ചു. ഇതേതുടര്‍ന്ന് കോടതിയിലെ ഓഫീസ് മുറിയില്‍ വെച്ച് പ്രതിയുമായി സംസാരിക്കാന്‍ അഭിഭാഷകനെ കോടതി അനുവദിക്കുകുകയായിരുന്നു. റിമാന്റ് കാലാവധി തീരുന്ന ഒക്ടോബര്‍ മൂന്നിന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍