ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു;തുടരന്വേഷണത്തിനായി ആറ് ദിവസത്തേക്ക് പോലീസിന് വിട്ടുനല്‍കി

മാനന്തവാടി:വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസിലെ പ്രതി വിശ്വനാഥനെ കോടതി പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച കോടതി ഇന്നുമുതല്‍ ആറ് ദിവസത്തേക്ക് വിശ്വനാഥനെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടുനല്‍കി. ഇന്ന് രാവിലെ പതിനൊന്നരയോടെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് പി സുഷമ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ് ദിവസത്തേക്ക് പ്രതിയെ പോലീസിന് വിട്ടുനല്‍കി.
വെള്ളമുണ്ട പൂരിഞ്ഞിയിലെ നവദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൊട്ടില്‍പാലം കാവിലുംപാറ സ്വദേശി വിശ്വനാഥനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൃത്യം നടന്ന വീട്ടിലും, മോഷ്ടിച്ച സ്വര്‍ണ്ണം വിറ്റ കുറ്റിയാടിയിലെ കടയിലും , വിശ്വനാഥന്റെ വീട്ടിലും പ്രാഥമിക തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച ആയുധം, മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍, പ്രതി ധരിച്ചിരുന്ന വസ്ത്രം എന്നിവ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പ്രതിയെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ ഹാജരാക്കി. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലെ മജിസ്‌ട്രേറ്റും, കോടതി രണ്ടിന്റെ ചുമതല വഹിക്കുന്നതുമായി പി സുഷമ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച കോടതി ഇന്ന് മുതല്‍ ആറ് ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍